അടുത്ത ടി20 ലോകകപ്പിലേക്ക് ഇനിയും ഒരുപാടു നാളുകളുണ്ട്. അതുകൊണ്ടുതന്നെ സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് യുക്തിസഹമല്ല.

മുംബൈ: ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് സൂര്യകുമാര്‍ യാദവിനെ പുറത്താക്കുമെന്ന് ഉറപ്പായിരിക്കെ സൂര്യയുടെ പിന്‍ഗാമിയെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമാണ്. ശ്രേയസ്, അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, തിലക് വർമ എന്നിങ്ങമെ നിരവധി പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും സെലക്ടര്‍മാര്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. നായകൻ സൂര്യകുമാർ യാദവിന്‍റെ മോശം ഫോമും ഫിറ്റ്‌നസ് പ്രശ്നങ്ങളും മുൻനിർത്തിയാണ് സെലക്ടർമാർ പുതിയ ക്യാപ്റ്റനെ തിരയുന്നത്. ഇതിനിടെ ഇന്ത്യൻ ടി20 ടീം നായകസ്ഥാനത്തേക്ക് സര്‍പ്രൈസ് ചോയ്സുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കര്‍. ശ്രേയസ് അയ്യരോ ഇഷാൻ കിഷനോ അല്ല, മറിച്ച് ജസ്പ്രീത് ബുംറയോ ശുഭ്മൻ ഗില്ലോ ആണ് ഇന്ത്യൻ ടീമിനെ നയിക്കാൻ ഏറ്റവും അനുയോജ്യരെന്നാണ് മഞ്ജരേക്കർ തന്‍റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അടുത്ത ടി20 ലോകകപ്പിലേക്ക് ഇനിയും ഒരുപാടു നാളുകളുണ്ട്. അതുകൊണ്ടുതന്നെ സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് യുക്തിസഹമല്ല. ക്യാപ്റ്റൻ സ്ഥാനത്തേക്ക് എന്‍റെ ആദ്യ ചോയ്‌സ് ജസ്പ്രീത് ബുംറയാണ്. അദ്ദേഹത്തിന്‍റെ പരിക്കുകളെക്കുറിച്ചും വർക്ക്‌ലോഡ് മാനേജ്‌മെന്‍റിനെക്കുറിച്ചും നമ്മൾ ഒരുപാട് ആകുലപ്പെടേണ്ടതില്ല. കാരണം ഇത് ടി20 ഫോർമാറ്റാണ്. ബുംറയ്ക്ക് ഇവിടെ കൂടുതൽ നന്നായി കാര്യങ്ങൾ ചെയ്യാനാകും. ഇന്ത്യയെ നയിക്കാൻ ബുംറയ്ക്ക് സന്തോഷമേയുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു. ഒപ്പം മുംബൈ ഇന്ത്യൻസും തങ്ങളുടെ ഭാവി ക്യാപ്റ്റനായി അദ്ദേഹത്തെയാണ് കാണുന്നതെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

അടുത്ത ടി20 ലോകകപ്പ് നടക്കുന്നത് ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമാണ്. വരാനിരിക്കുന്ന ഭൂരിഭാഗം മത്സരങ്ങളും ഇന്ത്യയ്ക്ക് പുറത്താണ് കളിക്കേണ്ടത്. അത്തരം വിദേശ പിച്ചുകളിൽ മികച്ച ബാറ്റിംഗ് അടിത്തറയുള്ള ശുഭ്മൻ ഗില്ലിനെപ്പോലൊരു താരം വളരെ പ്രധാനപ്പെട്ടവനാണ്. ഈ ഐപിഎല്ലിൽ റൺസ് കണ്ടെത്തിയ രീതിയിലും നായകനെന്ന നിലയിലും ഗിൽ മറ്റുള്ളവരേക്കാൾ ഒരുപടി മുന്നിലെത്തിക്കഴിഞ്ഞുവെന്നും മഞ്ജരേക്കർ വ്യക്തമാക്കി. നേരത്തെ, 2023-ലെ അയർലൻഡ് പര്യടനത്തിൽ ജസ്പ്രീത് ബുംറ ഇന്ത്യൻ ടി20 ടീമിനെ നയിച്ചിട്ടുണ്ട്. അടുത്തിടെ ഹാർദിക് പാണ്ഡ്യയും സൂര്യകുമാറും കളിക്കാതിരുന്നപ്പോൾ മുംബൈ ഇന്ത്യൻസിനെ ആദ്യമായി നയിച്ചതും ബുംറയായിരുന്നു. അതേസമയം, ഏഷ്യാ കപ്പിന് മുന്നോടിയായി ശുഭ്മൻ ഗില്ലിനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കിയിരുന്നുവെങ്കിലും ടി20 ലോകകപ്പ് ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. എന്നാൽ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ നയിക്കുന്ന ഗിൽ, ടീമിനെ ഫൈനൽ വരെ എത്തിച്ച് തന്‍റെ ക്യാപ്റ്റൻസി മികവ് തെളിയിച്ചു.

ടി20 ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം ഇന്ത്യയുടെ അടുത്ത പോരാട്ടം അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരെയുള്ള ടി20 പരമ്പരകളാണ്. ജൂൺ-ജൂലൈ മാസങ്ങളിലായി നടക്കുന്ന ഈ വിദേശ പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി നാളെ പ്രഖ്യാപിച്ചേക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക