നാലാം മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യൻ ടീമില്‍ രണ്ട് മാറ്റങ്ങള്‍ ഉറപ്പാണെന്നാണ് സൂചന. മൂന്നാം മത്സരത്തില്‍ നിന്ന് പരിക്കുമൂലം വിട്ടു നിന്ന അക്സര്‍ പട്ടേല്‍ നാലാം മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലക്നൗ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരിലെ നാലാം മത്സരത്തിന് ബുധനാഴ്ച ഇന്ത്യ ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും സഞ്ജു സാംസണിലേക്കും ശുഭ്മാന്‍ ഗില്ലിലേക്കും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിലേക്കും ആയിരിക്കും. നാലാം മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കാനിറങ്ങുന്ന ഇന്ത്യയുടെ ജയത്തേക്കാള്‍ ഉപരി ലോകകപ്പിന് തൊട്ടുമുമ്പ്ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെയും ശുഭ്മാന്‍ ഗില്ലിന്‍റെയും മോശം ഫോമാണ് പ്രധാന ചര്‍ച്ചാ വിഷയം. ധരംശാലയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയെങ്കിലും ഗില്ലിനും സൂര്യകുമാറിനും ഫോം കണ്ടെത്താനായിരുന്നില്ല. ഗില്‍ 28 പന്തില്‍ 28ഉം സൂര്യകുമാര്‍ യാദവ് 12 ഉം റണ്‍സെടുത്ത് പുറത്തായിരുന്നു. ഈ സാഹചര്യത്തില്‍ നാലാം ഏകദിനത്തില്‍ ഇന്ത്യ ടീമില്‍ മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് നാലാം മത്സരത്തിലെങ്കിലും അവസരം കിട്ടുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.

നാലാം മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യൻ ടീമില്‍ രണ്ട് മാറ്റങ്ങള്‍ ഉറപ്പാണെന്നാണ് സൂചന. മൂന്നാം മത്സരത്തില്‍ നിന്ന് പരിക്കുമൂലം വിട്ടു നിന്ന അക്സര്‍ പട്ടേല്‍ നാലാം മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അക്സര്‍ തിരിച്ചെത്തുമ്പോള്‍ കുല്‍ദീപ് യാദവാകും പുറത്തുപോകുക. വ്യക്തിപരമായ കാരണങ്ങളാല്‍ മൂന്നാം മത്സരത്തില്‍ നിന്നു വിട്ടുനിന്ന ബുമ്ര തിരിച്ചെത്തുമ്പോള്‍ ഹര്‍ഷിത് റാണയെയും പുറത്തിരുത്തേണ്ടിവരും. രണ്ട് പേരും മൂന്നാം മത്സരത്തില്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.

മലയാളി താരം സ‍ഞ്ജു സാംസണെ ഓപ്പണറായി കളിപ്പിക്കുമെന്നും സൂചനയുണ്ട്. ശുഭ്മാന്‍ ഗില്ലിന് വിശ്രമം നല്‍കി സഞ്ജുവിനെ ഓപ്പണറാക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. ഇനിയും പരാജയപ്പെട്ടാല്‍ ഗില്ലിന്‍റെ ടി20 ലോകകപ്പ് ടീമിലെ സ്ഥാനം പോലും ചോദ്യചിഹ്നമാകുമെന്നതിനാലാണ് അവസാന രണ്ട് മത്സരങ്ങളില്‍ സ‍ഞ്ജുവിനെ കളിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നത്. എന്നാല്‍ ഈ മത്സരങ്ങളില്‍ സഞ്ജു തിളങ്ങിയാല്‍ ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനും പുതിയ പ്രതിസന്ധി നേരിടേണ്ടിവരും. അവസാന രണ്ട് മത്സരങ്ങളില്‍ കൂടി ഗില്ലിനെ കളിപ്പിച്ച് ന്യൂസിലന്‍ഡിനെതിരെ അടുത്ത മാസം നടക്കുന്ന പരമ്പരയില്‍ വിശ്രമം അനുവദിച്ചാല്‍ മതിയെന്ന നിര്‍ദേശവും ഇന്ത്യൻ ടീമിന് മുന്നിലുണ്ട്. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനും മത്സരം നിര്‍ണായകമാണ്. ഇതുവരെ ബാറ്റിംഗില്‍ ഫോമിലാവാന്‍ കഴിയാതിരുന്ന സൂര്യകുമാറിന്‍റെ സ്ഥാനവും വലിയ ചോദ്യചിഹ്നമാണ്. അവസാന കളിച്ച 20 ടി20 മത്സരങ്ങളിലെ 18 ഇന്നിംഗ്സുകളില്‍ നിന്ന് 213 റണ്‍സ് മാത്രമാണ് സൂര്യ നേടിയത്. ടീമില്‍ മറ്റ് പരീക്ഷണങ്ങൾക്ക് സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക