തന്‍റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതുവരെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുമെന്ന് രോഹിത് ശര്‍മ വ്യക്തമാക്കിയതിനാല്‍ ഇനി തീരുമാനമെടുക്കേണ്ടത് സെലക്ടര്‍മാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുംബൈ: ഇന്ത്യൻ ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ജസ്പ്രീത് ബുമ്ര എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ബുമ്ര രോഹിത്തിന്‍റെ സ്വാഭാവിക പകരക്കാരനാവേണ്ടതാണെങ്കിലും തുടര്‍ച്ചയായി പരിക്കിന്‍റെ പിടിയിലാവുന്നത് കരിയറില്‍ തിരിച്ചടിയാണ്. ഇതിനിടെ രോഹിത്തിന്‍റെ പിന്‍ഗാമി സ്ഥാനത്തേക്ക് കോച്ച് ഗൗതം ഗംഭീര്‍ നിര്‍ദേശിച്ചത് റിഷഭ് പന്തിനെയോ ശുഭ്മാന്‍ ഗില്ലിനെയോ ഒന്നുമല്ലെന്നും യുവതാരം യശസ്വി ജയ്സ്വാളിനെയാണെന്നും ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.
തന്‍റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതുവരെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുമെന്ന് രോഹിത് ശര്‍മ വ്യക്തമാക്കിയതിനാല്‍ ഇനി തീരുമാനമെടുക്കേണ്ടത് സെലക്ടര്‍മാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തന്‍റെ പിന്‍ഗാമിയായി എത്തുന്ന താരത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് രോഹിത് ഉറപ്പ് നല്‍കിയിരുന്നുവെന്നും ഇതോടെയാണ് ചാമ്പ്യൻസ് ട്രോഫിയിലും രോഹിത്തിനെ നായകനായി ബിസിസിഐ നിലനിര്‍ത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷമാകും രോഹിത്തിന്‍റെ കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റി തരുമാനമെടുക്കുക.
ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം നടത്തിയ വിശകലനയോഗത്തില്‍ ജസ്പ്രീത് ബുമ്രയെ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ടീം നായകനാക്കണമെന്ന നിര്‍ദേശമാണ് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി മുന്നോട്ടുവെച്ചത്. പരിക്കും ബുമ്രയുടെ ജോലിഭാരവും കണക്കിലെടുത്ത് ശക്തനായ ഒരു വൈസ് ക്യാപ്റ്റനെ കൂടി ടെസ്റ്റില്‍ നിയമിക്കേണ്ടതുണ്ടെന്നും അതൊരു ബാറ്ററാവുന്നതാണ് നല്ലതെന്നും സെലക്ടര്‍മാര്‍ നിര്‍ദേശിച്ചു.
ഈ സാഹചര്യത്തില്‍ റിഷഭ് പന്തിന്‍റെ പേരാണ് സെലക്ടര്‍മാര്‍ മുന്നോട്ടുവെച്ചതെങ്കിലും യശസ്വി ജയ്സ്വാളിന്‍റെ പേരാണ് ഗൗതം ഗംഭീര്‍ നിര്‍ദേശിച്ചതെന്നാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏകദനിത്തിലും ടെസ്റ്റിലും അടുത്ത ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നതുവരെ ക്യാപ്റ്റനായി തുടരുമെന്ന് രോഹിത്തും യോഗത്തില്‍ വ്യക്തമാക്കി. ഐപിഎൽ ഡല്‍ഹി ടീമീനെ നയിച്ചിട്ടുള്ള റിഷഭ് പന്ത് 2022ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഇന്ത്യൻ ടി20 ടീമിന്‍റെ നായകനായിരുന്നു. ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെ തഴഞ്ഞാണ് ഗംഭീര്‍ ഐപിഎല്ലില്‍ പോലും ഇതുവരെ നായകനാവാത്ത 22കാരനായ യശസ്വിയുടെ പേര് മുന്നോട്ടുവെച്ചതെന്നാണ് ശ്രദ്ധേയം.
