പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കാൻ തന്നെയാണ് ബിസിസിഐ തീരുമാനമെന്നും ഇക്കാര്യത്തില്‍ സീനിയര്‍ താരങ്ങള്‍ക്ക് പ്രത്യേക ഇളവ് അനുവദിക്കാനാവില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

മുംബൈ: ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിനായി ദുബായിലേക്ക് പോകുന്ന ഇന്ത്യൻ ടീം അംഗങ്ങള്‍ക്ക് ഭാര്യമാരെ കൂടെ കൂട്ടാന്‍ അനുമതിയില്ല. ഭാര്യയെ കൂടെ കൂട്ടാന്‍ അനുമതി നല്‍കമോയെന്ന് ഒരു സീനിയര്‍ താരം ബിസിസിഐയോട് ആരാഞ്ഞുവെങ്കിലും അനുമതി നിഷേധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വിരാട് കോലിയാണ് ആ സീനിയർ താരമെന്ന റിപ്പോര്‍ട്ടുകളും പിന്നാലെ പുറത്തുവന്നു.

ഓസ്ട്രേലിയന്‍ പര്യടനത്തിലെ തോല്‍വിക്ക് പിന്നാലെയാണ് കളിക്കാരുടെ മേല്‍ ബിസിസിഐ നിയന്ത്രണം കടുപ്പിച്ചത്. ഓസ്ട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ബിസിസിഐ പുറത്തിറക്കിയ കളിക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടം അനുസരിച്ച് 45 ദിവസത്തില്‍ കൂടുതലുള്ള വിദേശ പരമ്പരകളില്‍ പരമാവധി രണ്ടാഴ്ചയും 45 ദിവസത്തില്‍ താഴെയുള്ള വിദേശ പരമ്പരകളില്‍ പരമാവധി ഒരാഴ്ചയും മാത്രമെ കളിക്കാര്‍ക്ക് കുടുംബത്തെ കൂടെ കൂട്ടാനാവു. ചാമ്പ്യൻസ് ട്രോഫി ഒരു മാസത്തില്‍ കുറഞ്ഞ ടൂര്‍ണമെന്‍റായതിനാല്‍ കുടുംബത്തെ കൂടെ കൂട്ടാന്‍ അനുമതി നല്‍കേണ്ടെന്നാണ് ബിസിസിഐയുടെ തീരുമാനം.

ഞാനത്രക്കായിട്ടില്ല, അതുകൊണ്ട് ഇനി എന്നെ 'കിംഗ്; എന്ന് വിളിക്കരുത്, പാക് മാധ്യമങ്ങളോട് ബാബര്‍ അസം

പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കാൻ തന്നെയാണ് ബിസിസിഐ തീരുമാനമെന്നും ഇക്കാര്യത്തില്‍ സീനിയര്‍ താരങ്ങള്‍ക്ക് പ്രത്യേക ഇളവ് അനുവദിക്കാനാവില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതില്‍ ഏതെങ്കിലും കളിക്കാരന് പ്രത്യേക ഇളവ് നല്‍കുകയാണെങ്കില്‍ കുടുംബത്തിന്‍റെ മുഴുവന്‍ ചെലവും കളിക്കാര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

പരമ്പരകളിലും ടൂര്‍ണമെന്‍റുകളിലും പങ്കെടുക്കുമ്പോള്‍ ടീം ഹോട്ടലില്‍ നിന്ന് ഗ്രൗണ്ടിലേക്കും പരിശീലന ഗ്രൗണ്ടിലേക്കുമെല്ലാം കളിക്കാര്‍ ടീം ബസില്‍ തന്നെ യാത്ര ചെയ്യണമെന്നും സ്വകാര്യ വാഹഹനങ്ങളിലോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ബിസിസിഐ പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതും കര്‍ശനമായി നടപ്പാക്കും.

ട്രോഫികളില്‍ മാത്രമല്ല, സമ്മാനവിതരണത്തിലും ആരാധകരെ ചിരിപ്പിച്ച് പാക് ക്രിക്കറ്റ് സംഘാടകര്‍

കളിക്കാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ദേശം ബിസിസിഐ കര്‍ശനമാക്കിയതിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയുമെല്ലാം നേരത്തെ ര‍ഞ്ജി ട്രോഫിയില്‍ കളിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകളിലും കളിക്കാര്‍ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ബിസിസിഐ ഉറപ്പുവരുത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക