ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാക് സർക്കാർ തീരുമാനത്തിൽ ഷാഹിദ് അഫ്രീദി പ്രതികരിച്ചു. 

കറാച്ചി: വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി പാക് ക്രിക്കറ്റ് ഇതിഹാസം ഷാഹിദ് അഫ്രീദി. ഈ മാസം 15ന് കൊളംബോയില്‍ നടക്കേണ്ട മത്സരത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനത്തില്‍ വിഷമമുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ തന്റെ സര്‍ക്കാരിനൊപ്പമാണ് നിലകൊള്ളുന്നതെന്നും അഫ്രീദി വ്യക്തമാക്കി. തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് അഫ്രീദി തന്റെ നിലപാട് വ്യക്തമാക്കിയത്.

രാഷ്ട്രീയ ബന്ധങ്ങള്‍ വഷളാകുമ്പോള്‍ കവാടങ്ങള്‍ തുറക്കാന്‍ ക്രിക്കറ്റിന് സാധിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. ''രാഷ്ട്രീയം വാതിലുകള്‍ അടയ്ക്കുമ്പോള്‍ അവ തുറക്കാന്‍ ക്രിക്കറ്റിന് കഴിയുമെന്ന് ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു. ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ കളിക്കില്ല എന്നത് ഖേദകരമാണ്. എങ്കിലും എന്റെ സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. ഐസിസി വെറും പ്രസ്താവനകള്‍ നടത്തുകയല്ല, മറിച്ച് തങ്ങള്‍ നിഷ്പക്ഷരും സ്വതന്ത്രരുമാണെന്ന് തീരുമാനങ്ങളിലൂടെ തെളിയിക്കേണ്ട സമയമാണിത്.'' അഫ്രീദി കുറിച്ചു.

കായിക രംഗത്ത് രാഷ്ട്രീയം കലര്‍ത്തരുത് എന്ന് മുമ്പ് പലപ്പോഴും വാദിച്ചിട്ടുള്ള താരമാണ് അഫ്രീദി. അടുത്തിടെ 'വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സില്‍' ഇന്ത്യ ലെജന്‍ഡ്സ് പാകിസ്ഥാനെതിരെ കളിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ഇന്ത്യന്‍ താരം ശിഖര്‍ ധവാനെ അഫ്രീദി വിമര്‍ശിച്ചിരുന്നു. 'ഒരു ചീമുട്ട മൊത്തം പാത്രത്തെയും നശിപ്പിക്കുന്നത് പോലെയാണ് ഇത്' എന്നായിരുന്നു അന്ന് ധവാന്റെ നിലപാടിനെക്കുറിച്ച് അഫ്രീദി പരിഹസിച്ചത്. എന്നാല്‍ സ്വന്തം രാജ്യത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനെ അഫ്രീദി അനുകൂലിക്കുന്നത് ഇരട്ടത്താപ്പാണെന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.

വിവാദത്തിന്റെ തുടക്കം

ബംഗ്ലാദേശ് ടീമിനെ ലോകകപ്പില്‍ നിന്ന് ഐസിസി ഒഴിവാക്കിയതിന് പിന്നാലെയാണ് ഐസിസിക്കെതിരായ പ്രതിഷേധമെന്ന നിലയില്‍ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്. സല്‍മാന്‍ അഗയുടെ നേതൃത്വത്തിലുള്ള പാക് ടീമിനോട് ഇന്ത്യക്കെതിരെ കളിക്കാന്‍ ഇറങ്ങേണ്ടെന്ന് പാക് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിന് പകരം സ്‌കോട്ട്ലന്‍ഡിനെ ഐസിസി ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ ഐസിസിക്ക് 'ഇരട്ടത്താപ്പാണെന്ന്' അഫ്രീദി നേരത്തെയും ആരോപിച്ചിരുന്നു.

YouTube video player