അവസാനം കളിച്ച നാല് അന്താരാഷ്ട്ര മത്സങ്ങള്‍ക്കിടെ ആദ്യമായിട്ടാണ് താരം പുറത്താകുന്നത്. ഇത്തരത്തില്‍ രണ്ട് തവണ പുറത്താവുന്നതിനിടെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന താരമമെന്ന റെക്കോര്‍ഡ് പങ്കിടുകയാണ് ശ്രേയസ്.

ദില്ലി: ടി20 ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് ശ്രേയസ് അയ്യര്‍ (Shreyas Iyer). ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ അദ്ദേഹം തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയിരുന്നു. പുറത്താക്കാന്‍ പോലും ലങ്കന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല. പരമ്പരയിലെ താരവും ശ്രേയസായിരുന്നു. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (IND vs SA) 36 റണ്‍സും ശ്രേയസ് നേടി. 27 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്‌സ്. ഡ്വെയ്ന്‍ പ്രിട്ടോറ്യൂസിന്റെ പന്തില്‍ ബൗള്‍ഡായിട്ടാണ് ശ്രേയസ് മടങ്ങുന്നത്.

അവസാനം കളിച്ച നാല് അന്താരാഷ്ട്ര മത്സങ്ങള്‍ക്കിടെ ആദ്യമായിട്ടാണ് താരം പുറത്താകുന്നത്. ഇത്തരത്തില്‍ രണ്ട് തവണ പുറത്താവുന്നതിനിടെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന താരമമെന്ന റെക്കോര്‍ഡ് പങ്കിടുകയാണ് ശ്രേയസ്. 240 റണ്‍സാണ് നാല് മത്സരങ്ങള്‍ക്കിടെ ശ്രേയസ് ടേിയത്. ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് ടി20 മത്സരങ്ങളില്‍ യഥാക്രമം 57, 74, 73 റണ്‍സുകള്‍ ശ്രേയസ് സ്വന്തമാക്കി. ഇന്ന് പുറത്തായ മത്സരത്തില്‍ 36 റണ്‍സും. 

ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനൊപ്പമാണ് (Aaron Finch) അയ്യര്‍. ഫിഞ്ചും 240 റണ്‍സാണ് നേടിയത്. അതിന് രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഫിഞ്ചിന് വേണ്ടി വന്നത്. സിംബാബ്‌വെയ്‌ക്കെതിരെ ആദ്യ മത്സരത്തില്‍ 68 റണ്‍സുമായി പുറത്താവാതെ നിന്ന താരം രണ്ടാം മത്സരത്തില്‍ 172 റണ്‍സ് നേടി. ഓസീസിന്റെ തന്റെ ഡേവിഡ് വാര്‍ണര്‍ മൂന്നാമതായി. 239 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 100, 60, 57, 2 എന്നിങ്ങനെയായിരുന്നു വാര്‍ണറിന്റെ സ്‌കോറുകള്‍. പുറത്തായ മത്സരത്തില്‍ 20 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംല നാലാമതുണ്ട്. മൂന്ന് മത്സരങ്ങള്‍ക്കിടെ 224 റണ്‍സാണ് ആംല നേടിയത്. യഥാക്രമം 69, 97, 58 എന്നിങ്ങനെയാണ് വാര്‍ണര്‍ നേടിയത്. ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലും പട്ടികയിലുണ്ട്. 216 റണ്‍സാണ് ഗപ്റ്റിലിന്റെ സമ്പാദ്യം. 91, 78, 47 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍.

അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടി. ശ്രേയസിന് പുറമെ ഇഷാന്‍ കിഷന്‍ (48 പന്തില്‍ 76), ഹാര്‍ദിക് പാണ്ഡ്യ (12 പന്തില്‍ 31), റിഷഭ് പന്ത് (16 പന്തില്‍ 29) എന്നിവരും തിളങ്ങി. കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ജെ, വെയ്ന്‍ പാര്‍നെല്‍, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.