237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 69 റണ്‍സടിച്ച് നല്ല തുടക്കമാണ് നല്‍കിയത്.

സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ 237 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം. ഓസ്ട്രേലിയക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 21 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെന്ന നിലയിലാണ്. 51 റണ്‍സോടെ രോഹിത് ശര്‍മയും 31 റണ്‍സോടെ വിരാട് കോലിയും ക്രീസില്‍. 24 റണ്‍സെടുത്ത ശുഭ്മാൻ ഗില്ലിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

നല്ല തുടക്കമിട്ട് ഗില്ലും രോഹിത്തും

237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 69 റണ്‍സടിച്ച് നല്ല തുടക്കമാണ് നല്‍കിയത്. തുടക്കം മുതല്‍ ആത്മവിശ്വാസത്തോടെ ബാറ്റുവീശിയ രോഹിത് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്. സ്റ്റാര്‍ക്കിന്‍റെ രണ്ടാം ഓവറിലും ബൗണ്ടറി നേടിയ രോഹിത് ഹേസല്‍വുഡിനെ കരുതലോടെയാണ് നേരിട്ടത്. ആദ്യ രണ്ടോവറില്‍ ഹേസല്‍വുഡ് ഒരു റണ്‍ മാത്രമാണ് വഴങ്ങിയത്. സ്റ്റാര്‍ക്കിന്‍റെ മൂന്നാം ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം 11 റണ്‍സാണ് രോഹിത് നേടിയത്. പിന്നാലെ നഥാന്‍ എല്ലിസിന്‍റെ ഓവറില്‍ ഇന്ത്യ 13 റണ്‍സ് നേടിയതോടെ ആദ്യ അഞ്ചോവറില്‍ 35 റണ്‍സെടുത്തു. 

നഥാന്‍ എല്ലിസ് എറിഞ്ഞ എട്ടാം ഓവറിലും രണ്ട് ബൗണ്ടറി നേടിയ രോഹിത് ടോപ് ഗിയറിലായി. ഹേസല്‍വുഡ് എറിഞ്ഞ ഒമ്പതാം ഓവറില്‍ ഇന്ത്യ 10 റണ്‍സടിച്ച് 50 കടന്നു. കൂപ്പര്‍ കൊണോലിയെ സിക്സിന് പറത്തി പ്രതീക്ഷ നല്‍കിയ ഗില്‍ പക്ഷെ അടുത്ത ഓവറില്‍ ഹേസല്‍വുഡിന് മുന്നില്‍ വീണു. 26 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തിയ ഗില്‍ 24 റണ്‍സാണ് നേടിയത്.

പിന്നീട് ക്രീസിലെത്തിയ വിരാട് കോലി ആദ്യ പന്തില്‍ തന്നെ സിംഗിളെടുത്തു. ആദം സാംപയെ ബൗണ്ടറി കടത്തി ആദ്യ ബൗണ്ടറി നേടിയ കോലി ഹേസല്‍വുഡിനെതിരെയും ബൗണ്ടറി നേടി ഫോമിലായി. പിന്നാലെ സാംപയെ സിക്സിന് പറത്തിയ രോഹിത് സ്റ്റാര്‍ക്കിനെ സ്ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറി കടത്തിയ കോലിയും ചേര്‍ന്ന് ഇന്ത്യയെ 16-ാം ഓവറില്‍ 100 കടത്തി. നഥാന്‍ എല്ലിസിന്‍റെ പന്തില്‍ സിംഗിളെടുത്ത് രോഹിത് 63 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. പരമ്പരയില്‍ രോഹിത്തിന്‍റെ തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റിയാണിത്.

View post on Instagram

എറിഞ്ഞിട്ട് ഹര്‍ഷിത്

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 46.4 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 56 റണ്‍സെടുത്ത മാറ്റ് റെൻഷാ ആണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. ഓസീസിനായി ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷ് 41ഉം ട്രാവിസ് ഹെഡ് 29ഉം റണ്‍സെടുത്തു. 34-ാം ഓവറില്‍ 183-3 എന്ന മികച്ച നിലയിലായിരുന്ന ഓസീസിന്‍റെ അവസാന ഏഴ് വിക്കറ്റുകള്‍ 53 റണസിനിടെ എറിഞ്ഞിട്ടാണ് ഇന്ത്യ മത്സരത്തില്‍ തിരിച്ചെത്തിയത്. ഇന്ത്യക്കായി ഹര്‍ഷിത് റാണ നാലു വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദർ രണ്ട് വിക്കറ്റെടുത്തു. കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതമെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക