കൂറ്റന്‍ സ്‌കോര്‍ പിന്തുടരാനെത്തിയ ഈസ്റ്റ് സോണിന് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ അഭിമന്യൂ ഈശ്വരന്‍ (1), ഉത്കര്‍ഷ് സിംഗ് (4), വിരാട് സിംഗ് (6) എന്നിവരുടെ വിക്കറ്റുകള്‍ ഈസ്റ്റ് സോണിന് നഷ്ടമായി

പുതുച്ചേരി: ദേവ്‌ധര്‍ ട്രോഫി കിരീടം സൗത്ത് സോണിന്. മലയാളി താരം രോഹന്‍ കുന്നുമ്മല്‍ (107) സെഞ്ചുരി നേടിയ മത്സരത്തില്‍ ഈസ്റ്റ് സോണിനെ 45 റണ്‍സിനാണ് സൗത്ത് സോണ്‍ തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൗത്ത് സോണ്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സാണ് അടിച്ചെടുത്തത്. രോഹന് പുറമെ മായങ്ക് അഗര്‍വാള്‍ (63), നാരായണ്‍ ജഗദീഷന്‍ (54) തിളങ്ങി. മറുപടി ബാറ്റിംഗില്‍ ഈസ്റ്റ് സോണിന് 46.1 ഓവറില്‍ 283 റണ്‍സെടുക്കാനാണ് സാധിച്ചത്. വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. രോഹനാണ് മത്സരത്തിലെ താരം. റിയാന്‍ പരാഗ് ടൂര്‍ണമെന്റിലെ താരമായി.

കൂറ്റന്‍ സ്‌കോര്‍ പിന്തുടരാനെത്തിയ ഈസ്റ്റ് സോണിന് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ അഭിമന്യൂ ഈശ്വരന്‍ (1), ഉത്കര്‍ഷ് സിംഗ് (4), വിരാട് സിംഗ് (6) എന്നിവരുടെ വിക്കറ്റുകള്‍ ഈസ്റ്റ് സോണിന് നഷ്ടമായി. പിന്നീട് സുദീപ് ഗരാമി (41) - സൗരഭ് തിവാരി (28) സഖ്യം ഈസ്റ്റ് സോണിനെ വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ഇരുവരും 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സൗരഭിനെ പുറത്താക്കി സുന്ദര്‍ സൗത്ത് സോണിന് ബ്രേക്ക് ത്രൂ നല്‍കി. സുദീപിനെ സായ് കിഷോറും പുറത്താക്കി. 

തുടര്‍ന്നെത്തിയ റിയാന്‍ പരാഗാണ് (65 പന്തില്‍ 95) ഈസ്റ്റ് സോണിന് പ്രതീക്ഷ നല്‍കിയത്. കുമാര്‍ കുശാഗ്ര (68) പിന്തുണ നല്‍കി. ഇരുവരും ക്രീസില്‍ നില്‍ക്ക് ഈസ്റ്റ് സോണ്‍ വിജയിക്കുമെന്ന് കരുതി. 105 റണ്‍സാണ് സഖ്യം കൂട്ടിചേര്‍ത്തത്. എന്നാല്‍ സുന്ദര്‍ വീണ്ടും ബ്രേക്ക് ത്രൂമായെത്തി. പരാഗിനെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു താരം. കുശാഗ്രയ്ക്കും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. പിന്നീടെല്ലാം ചടങ്ങ് മാത്രമായരുന്നു. ഷഹ്ബാസ് അഹമ്മദ് (17), മുറസിംഗ് (5), മുക്താര്‍ ഹുസൈന്‍ (1) എന്നിവര്‍ മടങ്ങിയതോടെ ജയം സൗത്ത് സോണിന്. ആകാശ് ദീപ് (7) പുറത്താവാതെ നിന്നു. 

നേരത്തെ, മോഹിപ്പിക്കുന്ന തുടക്കമാണ് സൗത്ത് സോണി ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ രോഹന്‍ - മായങ്ക് സഖ്യം 181 റണ്‍സ് കൂട്ടിചേര്‍ത്തു. നാല് സിക്‌സും 11 ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു കോഴിക്കോട്ടുകരാനായ രോഹന്റെ ഇന്നിംഗ്‌സ്. ഉത്കര്‍ഷിന്റെ പന്തില്‍ ഷഹ്ബാസ് അഹമ്മദിന് ക്യാച്ച് നല്‍കിയാണ് രോഹന്‍ മടങ്ങുന്നത്. രോഹന്‍ പുറത്തായതിന് പിന്നാലെ ക്യാപ്റ്റനും പവലിയനില്‍ തിരിച്ചെത്തുകയായിരുന്നു. മൂന്ന് റണ്‍സിന്റെ വ്യത്യാസത്തില്‍ രണ്ട് വിക്കറ്റുകള്‍ സൗത്ത് സോണിന് നഷ്ടമായി.

83 പന്തുകള്‍ നേരിട്ട മായങ്ക് നാല് ബൗണ്ടറികളുട അകമ്പടിയോടെയാണ് 63 റണ്‍സെടുത്തത്. മൂന്നാമനായി എത്തിയ സായ് സുദര്‍ശന്‍ (19) - ജഗദീഷന്‍ (54) സഖ്യം മറ്റൊരു കൂട്ടുകെട്ടിന് ശ്രമം നടത്തി. എന്നാല്‍ 28 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. സായിയെ റിയാന്‍ പരാഗ് തിരിച്ചയച്ചു. പിന്നീടെത്തിയ രോഹിത് റായുഡുവിന് (26) അധികനേരം പിടിച്ചുനില്‍ക്കാനായില്ല. അരുണ്‍ കാര്‍ത്തിക് (2), വാഷിംഗ്ടണ്‍ സുന്ദര്‍ (0) എന്നിവര്‍ നിരാശപ്പെടുത്തുകയും ചെയ്തു. 

ഈറനണിഞ്ഞു, കണ്ണ് തുടച്ചു! ഇന്ത്യയുടെ ദേശീയഗാനത്തിനിടെ വികാരനിര്‍ഭരനായി ഹാര്‍ദിക് പാണ്ഡ്യ

ഇതിനിടെ ജഗദീശന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 60 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജഗദീഷന്റെ ഇന്നിംഗ്‌സ്. വിജയ്കുമാര്‍ വൈശാഖാണ് (11) പുറത്തായ മറ്റൊരു താരം. സായ് കിഷോര്‍ (24) പുറത്താവാതെ നിന്നു. മുറ സിംഗ്, ആകാശ് ദീപ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്. പ്രാഥമിക റൗണ്ടില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ സൗത്ത് സോണിനായിരുന്നു വിജയം. അന്ന് രോഹന്‍ 18 റണ്‍സെടുത്ത് പുറത്തായിരുന്നു.