ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് മുമ്പ് ടീം ഇന്ത്യയുടെ നായകനെ ബിസിസിഐക്ക് പ്രഖ്യാപിക്കേണ്ടതുണ്ട്

മുംബൈ: ശ്രീലങ്കന്‍ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ ഇന്ത്യന്‍ പര്യടനത്തിന്‍റെ () പുതുക്കിയ സമയക്രമം ബിസിസിഐ (BCCI) പ്രഖ്യാപിച്ചു. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍(India vs Sri Lanka) ടി20 പരമ്പരയാണ് ആദ്യം നടക്കുക. ടെസ്റ്റ് മത്സരങ്ങളാവും ആദ്യം അരങ്ങേറുക എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ (Sri Lanka Cricket) ആവശ്യപ്രകാരമാണ് ഷെഡ്യൂളില്‍ ബിസിസിഐ മാറ്റം വരുത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യ-ശ്രീലങ്ക ആദ്യ ടി20യ്‌ക്ക് ലക്‌നോ ഫെബ്രുവരി 24ന് വേദിയാകും. ഫെബ്രുവരി 26, 27 തിയതികളില്‍ ധരംശാലയിലാണ് രണ്ടും മൂന്നും ടി20കള്‍. മാര്‍ച്ച് നാല് മുതല്‍ എട്ട് വരെ ആദ്യ ടെസ്റ്റ് മൊഹാലിയിലും മാര്‍ച്ച് 12 മുതല്‍ 16 വരെ രണ്ടാം ടെസ്റ്റ് പകലും രാത്രിയുമായി ബെംഗളൂരുവിലും അരങ്ങേറും. മെഹാലിയിലെ മത്സരം ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിയുടെ 100-ാം ടെസ്റ്റ് ആകാനാണ് സാധ്യത. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021-23ന്‍റെ ഭാഗമാണ് ടെസ്റ്റ് പരമ്പര. 

കോലിയുടെ പിന്‍ഗാമിയാര്? 

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് മുമ്പ് ടീം ഇന്ത്യയുടെ നായകനെ ബിസിസിഐക്ക് പ്രഖ്യാപിക്കേണ്ടതുണ്ട്. വിരാട് കോലി സ്ഥാനമൊഴി‌ഞ്ഞ ശേഷം ടെസ്റ്റ് നായകനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയതിന്‍റെ തൊട്ടടുത്ത ദിവസമായിരുന്നു കോലിയുടെ രാജി. 68 ടെസ്റ്റില്‍ 40 ജയവും 11 സമനിലയും 17 തോല്‍വിയുമായി ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് നായകന്‍ എന്ന ഖ്യാതിയോടെയാണ് കിംഗ് കോലി പടിയിറങ്ങിയത്. 

ടെസ്റ്റ് നായകസ്ഥാനത്തേക്ക് വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ പേരാണ് ഏറ്റവും കൂടുതല്‍ പറഞ്ഞുകേള്‍ക്കുന്നത്. ഹിറ്റ്‌മാന്‍ ടെസ്റ്റ് നായകനാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇക്കാര്യം പ്രമുഖ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ ഇന്‍സൈഡ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും ഇന്‍സൈഡ് സ്‌പോര്‍ട്‌സിന്‍റെ വാര്‍ത്തയിലുണ്ട്. 

Scroll to load tweet…

രോഹിത്തല്ലെങ്കില്‍ കെ എല്‍ രാഹുല്‍ എന്നായിരുന്നു ബിസിസിഐയുടെ മുന്നിലുള്ള സാധ്യത. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയും ഒരു ടെസ്റ്റും നയിച്ച രാഹുല്‍ സമ്പൂര്‍ണ പരാജയമായിരുന്നു. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും സെലക്റ്റര്‍മാര്‍ക്ക് മുന്നിലുള്ള ഓപ്ഷനായിരുന്നു. പേസര്‍ ജസ്‌പ്രീത് ബുമ്രയെ നായകനാക്കണം എന്ന ആവശ്യവും സജീവമായിരുന്നു. എന്നാല്‍ ഓവര്‍സീസ് ടെസ്റ്റ് പരമ്പരകളില്‍ മാത്രമെ ഭാഗമാകുന്നുള്ളൂവെന്നത് ബുമ്രയുടെ സാധ്യത കുറയ്‌ക്കുന്നു. ഫോമില്ലായ്‌മയെ തുടര്‍ന്ന് ഉപനായകസ്ഥാനത്തുനിന്ന് നീക്കിയത് അജിന്‍ക്യ രഹാനെയ്‌ക്ക് തിരിച്ചടിയായി.

IPL 2022 : ആരായിരിക്കും വരുന്ന ഐപിഎല്‍ ഫൈനലിലെ ഒരു ടീം? പ്രവചനം നടത്തി മുന്‍ ഓസ്‌ട്രേലിയന്‍ താരം