ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പുകൾ മൂന്നാഴ്ച മുൻപ് തന്നെ ആരംഭിച്ചതായി സഞ്ജു സാംസൺ. ഇന്ത്യൻ ജേഴ്സിയിൽ വീണ്ടും കളിക്കാനുള്ള കാത്തിരിപ്പിലാണെന്നും സഞ്ജു.

തിരുവന്തപുരം: ഏഷ്യാ കപ്പിനായി മൂന്നാഴ്ച മുന്നേതന്നെ ഒരുക്കങ്ങൾ തുടങ്ങിയെന്ന് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ ജഴ്സിയിൽ വീണ്ടും കളിക്കാനായി കാത്തിരിക്കുകയാണെന്നും സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ വർഷം ടി20യിൽ മൂന്ന് സെഞ്ച്വറി നേടി കരുത്ത് തെളിയിച്ച സഞ്ജു സാംസൺ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഏഷ്യാ കപ്പ് യുഎഇയിലായതിനാല്‍ അവിടുത്തെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള പരിശീലനം രണ്ട് മൂന്നാഴ്ച മുമ്പെ തുടങ്ങിയിരുന്നുവെന്ന് സഞ്ജു സാംസണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടിപ്പോൾ മൂന്നോ നാലോ മാസമായി. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് ഏഷ്യാ കപ്പിനെ കാണുന്നതെന്നും സഞ്ജു പറഞ്ഞു. ഓപ്പണർ അഭിഷേക് ശർമ്മ ഉൾപ്പടെ ഇപ്പോൾ ടീമിൽ എല്ലാവരും ആക്രമിച്ച് കളിക്കുന്നവരാണ്. മുമ്പൊക്കെ കളിക്കുമ്പോള്‍ നമ്മള്‍ മാത്രം റിസ്ക് എടുത്ത് കളിക്കുന്നതായിട്ടൊക്കെ തോന്നിയിട്ടുണ്ട്. എന്നാലിപ്പോള്‍ ടീമില്‍ കളിക്കുന്ന എല്ലാവരും ആക്രമണോത്സുകതയോടെ ബാറ്റ് ചെയ്യുന്നവരാണ്. ക്യാപ്റ്റനും കോച്ചും ആവശ്യപ്പെടുന്നതും ഈ ഒരു സമീപനം തന്നെയാണ്. ആ രീതിയില്‍ കളിക്കുന്ന കളിക്കാര്‍ക്കൊപ്പം കളിക്കാൻ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു.

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമില്‍ ശുഭ്മാന്‍ ഗില്ലിനെയും ഓപ്പണറായി സെലക്ടര്‍മാര്‍ ടീമിലെടുത്തിട്ടുണ്ട്. സഞ്ജുവിനെയും ഓപ്പണറായാണ് പരിഗണിക്കുന്നതെന്ന് സെലക്ഷൻ കമ്മിറ്റിയോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. വൈസ് ക്യാപ്റ്റന്‍ കൂടിയായി ഗില്‍ ടീമിലെത്തുമ്പോള്‍ സഞ്ജു എവിടെ കളിക്കുമെന്ന ചോദ്യത്തിന് അതൊക്കെ ക്യാപ്റ്റനും കോച്ചും ദുബായിലെ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്തശേഷം തീരുമാനിക്കുമെന്നായിരുന്നു അഗാര്‍ക്കറുടെ മറുപടി. ഇന്ത്യൻ കുപ്പായത്തില്‍ 42 ടി20 മത്സരങ്ങളില്‍ കളിച്ച സഞ്ജു 38 ഇന്നിംഗ്സില്‍ 25.3 ബാറ്റിംഗ് ശരാശരിയിലും 152.4 സ്ട്രൈക്ക് റേറ്റിലും മൂന്ന് സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറിയും ഉൾപ്പടെ 861 റൺസാണ് ഇതുവരെ നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക