ഒന്നര വര്‍ഷം മുന്‍പ് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും ബംഗ്ലാദേശിൽ അടക്കം തുടര്‍ച്ചയായി അഞ്ച് ടി20 പരമ്പരകള്‍ തോറ്റാണ് ഓസ്ട്രേലിയ യുഎഇയിലെത്തിയത് 

ദുബായ്: ഏഴാം റാങ്ക് ടീമായി എത്തിയ ഓസ്ട്രേലിയയുടെ(Australia Cricket Team) മുന്നേറ്റം ടി20 ലോകകപ്പില്‍(T20 World Cup 2021) അധികം ആരും പ്രതീക്ഷിച്ചതല്ല. എന്നാൽ മിക്ക താരങ്ങള്‍ക്കും ലോകകപ്പിന് മുന്‍പ് ആവശ്യത്തിന് വിശ്രമം ലഭിച്ചത് യുഎഇയിൽ കംഗാരുപ്പടയ്ക്ക് നേട്ടമായി. ഓസീസ് മുന്നേറ്റത്തിൽ ഐപിഎല്ലിന്‍റെ(IPL 2021) പങ്കും ചെറുതല്ല. വിമര്‍ശനം ഏറെ കേട്ട പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറിനും(Justin Langer) കിരീടനേട്ടം ആശ്വാസമാണ്.

Add Asianetnews as a Preferred SourcegooglePreferred

പാകിസ്ഥാനെതിരായ സെമിയിൽ ഗ്ലെന്‍ മാക്‌സ്‌വെ‍വെല്‍ അഞ്ചാമനായി പുറത്തായതിന്‍റെ തൊട്ടടുത്ത പന്തില്‍ സിക്‌സറിന് ശ്രമിക്കുന്ന സ്റ്റോയിനിസ്, ടി20 ലോകകപ്പിന്‍റെ ഏഴാം പതിപ്പിനെത്തിയ ഓസ്ട്രേലിയന്‍ സംഘത്തെ അടയാളപ്പെടുത്താന്‍ ഇതിലും മികച്ച ദൃശ്യമുണ്ടാകില്ല. ഒന്നര വര്‍ഷം മുന്‍പ് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും ബംഗ്ലാദേശിൽ അടക്കം തുടര്‍ച്ചയായി അഞ്ച് ടി20 പരമ്പരകള്‍ തോറ്റാണ് ഓസ്ട്രേലിയ യുഎഇയിലെത്തിയത്.

എന്നാൽ പ്രമുഖ താരങ്ങളുടെ അഭാവത്തിലെ തുടര്‍തോൽവികളുടെ പേരില്‍ ഓസ്ട്രേലിയയെ എഴുതിത്തള്ളാന്‍ മത്സരിച്ചവര്‍ ലാംഗറിന്‍റെ തന്ത്രങ്ങള്‍ തിരിച്ചറിയാതെ പോയി. അഞ്ച് സ്പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ എന്ന ശൈലി ഉപേക്ഷിച്ച് മിച്ചൽ മാര്‍ഷിനെ മൂന്നാം നമ്പറില്‍ ഇറക്കിയും മൂന്ന് പാര്‍ട്‌ടൈം ബൗളര്‍മാരില്‍ വിശ്വാസം അര്‍പ്പിച്ചുമുള്ള തന്ത്രം വിജയിച്ചു. ബിഗ് ബാഷ് ലീഗില്‍ ഓപ്പണര്‍മാരായി തിളങ്ങിയ മാര്‍ക്കസ് സ്റ്റോയിനിസിനെയും മാത്യൂ വെയ്‌ഡിനെയും ഫിനിഷിംഗ് ചുമതല ഏൽപ്പിക്കാനുള്ള നീക്കം ഷഹീന്‍ ഷാ അഫ്രീദിക്ക് ഒരിക്കലും മറക്കാനാകാത്ത പേടിസ്വപ്‌നമായി ലോകകപ്പില്‍ മാറി.

ഐപിഎല്ലില്‍ ചെന്നൈയുടെ കരുത്തായ ജോഷ് ഹേസല്‍വുഡും മധ്യ ഓവറുകളില്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ആദം സാംപയും എതിരാളികളെ വരിഞ്ഞുമുറുക്കി. ടൂര്‍ണമെന്‍റിലെ ഏഴ് മത്സരങ്ങളില്‍ ആറിലും ആരോൺ ഫിഞ്ച് ടോസ് നേടിയതും നിര്‍ണായകമായി. ടി20യിൽ തുടര്‍ച്ചയായി രണ്ട് വട്ടം വിശ്വവിജയികളാകുന്ന ആദ്യ ടീമാകാനുള്ള അവസരം 11 മാസത്തിനപ്പുറം സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിലും കംഗാരുപ്പടയെ അപകടകാരികളാക്കുമെന്ന് ഉറപ്പ്. 

T20 World Cup| വില്യംസണ്‍ പഞ്ഞിക്കിട്ടു; ലോകകപ്പ് നേട്ടത്തിനിടയിലും മിച്ചല്‍ സ്റ്റാര്‍ക്കിന് മോശം റെക്കോര്‍ഡ്

ടി20 ലോകകപ്പ് ഫൈനലില്‍ അയല്‍ക്കാരായ ന്യൂസിലന്‍ഡിന്‍റെ സ്വപ്‌നങ്ങള്‍ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഓസ്‌ട്രേലിയ കുട്ടിക്രിക്കറ്റിന്‍റെ പുതിയ രാജാക്കന്‍മാരായത്. 173 റണ്‍സിന്‍റെ വമ്പന്‍ വിജയലക്ഷ്യം ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഏഴ് പന്ത് ബാക്കിനില്‍ക്കേ നേടുകയായിരുന്നു. ബൗളിംഗില്‍ മൂന്ന് വിക്കറ്റുമായി ജോഷ് ഹേസല്‍വുഡ് താരമായപ്പോള്‍ ഡേവിഡ് വാര്‍ണര്‍(38 പന്തില്‍ 53), മിച്ചല്‍ മാര്‍ഷ്(50 പന്തില്‍ 77*), ഗ്ലെന്‍ മാക്‌സ്‌വെല്‍(18 പന്തില്‍ 28*) എന്നിവരാണ് ബാറ്റിംഗ് ഹീറോകള്‍. 

T20 World Cup | വാര്‍ണര്‍, മാര്‍ഷ്, മാക്‌സ്‌വെല്‍ ഷോ! കിവികളെ കൂട്ടിലടച്ച് കങ്കാരുക്കള്‍ക്ക് കന്നി ടി20 കിരീടം