ടി20 ലോകകപ്പ്: 'ഷമിയെ ആക്രമിക്കുന്നത് നട്ടെല്ലില്ലാത്ത കൂട്ടര്‍'; ആഞ്ഞടിച്ച് കോലി, താരത്തിന് പൂര്‍ണ പിന്തുണ
ന്യൂസിലന്‍ഡിന് എതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ അതിശക്തമായ വാക്കുകളിലാണ് ഇന്ത്യന്‍ നായകന്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്നത്
ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) പാകിസ്ഥാനെതിരായ(Pakistan) തോല്‍വിക്ക് ശേഷം സൈബര്‍ ആക്രമണം നേരിടേണ്ടിവന്ന പേസര്‍ മുഹമ്മദ് ഷമിയെ(Mohammed Shami) പിന്തുണച്ച് ഇന്ത്യൻ(Team India) ക്യാപ്‌റ്റന്‍ വിരാട് കോലി(Virat Kohli). ന്യൂസിലന്‍ഡിന് എതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ അതിശക്തമായ വാക്കുകളിലാണ് ഇന്ത്യന്‍ നായകന്‍ ഷമിക്കെതിരായ വിമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കുന്നത്.
ടി20 ലോകകപ്പ്: 'വിവാദങ്ങള്‍ അനാവശ്യം'; മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ഗൗതം ഗംഭീറും യുവരാജ് സിംഗും
' ഞങ്ങള്‍ മൈതാനത്ത് കളിക്കുകയാണ്. സോഷ്യൽ മീഡിയയിലെ നട്ടെല്ലില്ലാത്ത ഒരു കൂട്ടം ആളുകളല്ല ഞങ്ങള്‍. നട്ടെല്ലില്ലാത്ത, ജീവിതത്തില്‍ ആളുകളെ അഭിമുഖീകരിക്കാന്‍ കഴിയാത്തവരാണ് മോശം ട്രോളുകള്‍ പടച്ചുവിടുന്നത്. വ്യക്തിപരമാണ് ഇവരുടെ ആക്രമണങ്ങള്‍, അത് ഭയപ്പെടുത്തുന്നു. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ മതത്തിന്‍റെ പേരില്‍ വേര്‍തിരിച്ച് നിര്‍ത്തുമെന്ന് കരുതിയില്ല. മതത്തിന്‍റെ പേരിൽ വിവാദമുണ്ടാക്കുന്നവരോട് സഹതാപം മാത്രം. ടീം ഇന്ത്യയുടെ സാഹോദര്യം തകർക്കാനാവില്ല. ഷമിക്ക് 200 ശതമാനം പിന്തുണ നല്‍കുന്നു ഷമിയുടെ പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയെ നിരവധി മത്സരങ്ങളില്‍ ജയിപ്പിച്ച താരമാണ് ഷമി. ടെസ്റ്റ് ക്രിക്കറ്റില്‍ ജസ്‌പ്രീത് ബുമ്രക്കൊപ്പം ഇന്ത്യയുടെ പ്രധാന ബൗളറാണ് അദേഹം' എന്നും കോലി പറഞ്ഞു.
പാകിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തില്‍ 18-ാം ഓവര്‍ എറിയാനെത്തിയ ഷമി 17 റണ്‍സ് വഴങ്ങിയിരുന്നു. ഇതോടെ പാകിസ്ഥാന്‍ ജയം സ്വന്തമാക്കുകയും ചെയ്‌തു. പിന്നാലെ ഇന്ത്യന്‍ ടീം ആരാധകര്‍ ഷമിക്കെതിരെ തിരിഞ്ഞു. മത്സരത്തില്‍ 44 റൺസ് വഴങ്ങിയ ഷമിക്കെതിരെ ഉയർന്ന വിർമശനങ്ങളിൽ പലതും അതിരുവിട്ടിരുന്നു. സംഭവത്തില്‍ മുന്‍താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്‌മണ്‍, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് അസറുദ്ദീന്‍, ഹര്‍ഭജന്‍ സിങ്, വെങ്കിടേഷ് പ്രസാദ് എന്നിവര്‍ ഷമിക്ക് പിന്തുണയുമായെത്തിയിരുന്നു.
മുഹമ്മദ് ഷമിക്ക് പരോക്ഷ പിന്തുണയുമായി ബിസിസിഐ രംഗത്തെത്തിയിരുന്നു. വിരാട് കോലിയും മുഹമ്മദ് ഷമിയും ഒന്നിച്ചുള്ള ചിത്രമാണ് ബിസിസിഐ ട്വീറ്റ് ചെയ്തത്. 'കരുത്തോടെ മുന്നോട്ട്' എന്നാണ് ട്വീറ്റില്‍ പറയുന്നത്. എന്നാൽ സൈബർ ആക്രമണത്തെക്കുറിച്ച് നേരിട്ട് പരാമർശമുണ്ടായിരുന്നില്ല.
ടി20 ലോകകപ്പ്: 'വിവാദങ്ങള്‍ അനാവശ്യം'; മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ഗൗതം ഗംഭീറും യുവരാജ് സിംഗും