ടി20 ലോകകപ്പ്: ന്യൂസിലൻഡിനെതിരെ ഹർദിക് പാണ്ഡ്യ കളിക്കുമോ? ഇന്ന് നിര്‍ണായകം
ഇന്നത്തെ പരിശീലന സെഷനിലും ഹർദിക് നെറ്റ്സിൽ പന്തെറിയും. ഇത് നിരീക്ഷിച്ച ശേഷമാകും ടീം മാനേജ്മെന്‍റ് തുടർതീരുമാനമെടുക്കുക.
ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ന്യൂസിലൻഡിനെതിരായ(New Zealand) മത്സരത്തിൽ ഇന്ത്യന്‍(Team India) ഓള്‍റൗണ്ടര്‍ ഹർദിക് പാണ്ഡ്യ(Hardik Pandya) കളിക്കുമോ എന്നതിൽ ഇന്ന് വ്യക്തത വന്നേക്കും. ഇന്നത്തെ പരിശീലന സെഷനിലും ഹർദിക് നെറ്റ്സിൽ പന്തെറിയും. ഇത് നിരീക്ഷിച്ച ശേഷമാകും ടീം മാനേജ്മെന്‍റ് തുടർതീരുമാനമെടുക്കുക. ഓൾറൗണ്ടർ ആയിട്ടല്ലെങ്കിൽ ഹർദിക്കിനെ പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിക്കില്ലെന്ന് സൂചനകളുണ്ട്.
ബുധനാഴ്‌ചത്തെ പരിശീലന സെഷനിൽ ഹർദിക് പാണ്ഡ്യ പന്തെറിഞ്ഞിരുന്നു. പാകിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹര്‍ദിക് ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചതോടെയാണ് പരിശീലനം പുനരാരംഭിച്ചത്. ടീം ഫിസിയോ നിതിന്‍ പട്ടേല്‍, അസിസ്റ്റന്‍റ് ട്രെയ്‌നര്‍ സോഹം ദേശായ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നടത്തിയ ശാരീരികക്ഷമതാ പരിശോധന 20 മിനിട്ട് നീണ്ടുനിന്നു. ഭുവനേശ്വര്‍ കുമാറിനൊപ്പമായിരുന്നു ബൗളിംഗ് പരിശീലനം. ക്യാപ്റ്റന്‍ വിരാട് കോലി, കോച്ച് രവി ശാസ്ത്രി, ടീം ഉപദേഷ്‌ടാവ് എം എസ് ധോണി എന്നിവര്‍ ഹര്‍ദിക്കിന്‍റെ ബൗളിംഗ് സൂക്ഷ്‌മമായി നിരീക്ഷിച്ചു.
ഒരു ബോള്‍ പോലുമെറിയാത്ത ഐപിഎല്‍
ജൂലൈയില്‍ നടന്ന ശ്രീലങ്കന്‍ പര്യടനത്തിലാണ് ഹര്‍ദിക് അവസാനമായി പന്തെറിഞ്ഞത്. ടി20 ലോകകപ്പിന് തൊട്ടുമുമ്പ് യുഎഇയില്‍ പൂര്‍ത്തിയായ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരു പന്തുപോലും താരം എറിഞ്ഞിരുന്നില്ല. എന്നാല്‍ രണ്ട് ഓവറെങ്കിലും പന്തെറിയാന്‍ കഴിയുന്ന നിലയിലേക്ക് ഹര്‍ദിക്കിന്‍റെ ഫിറ്റ്‌നസ് മെച്ചപ്പെടുന്നതായി ദിവസങ്ങള്‍ക്ക് മുമ്പ് വിരാട് കോലി വ്യക്തമാക്കിയിരുന്നു.
ദുബായില്‍ ഞായറാഴ്‌ചയാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ജീവൻമരണ പോരാട്ടം. പാകിസ്ഥാനോട് തോറ്റതോടെയാണ് ഇന്ത്യക്കും ന്യൂസിലൻഡിനും മത്സരം അതിനിര്‍ണായകമായത്. ഞായറാഴ്‌ച കിവീസിനെ നേരിടുന്ന ഇന്ത്യ നവംബർ മൂന്നിന് അഫ്‌ഗാനിസ്ഥാനേയും അഞ്ചിന് സ്കോട്‍ലൻഡിനെയും എട്ടിന് നമീബിയയേയും നേരിടും. ടി20യിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് നേരിയ മേൽക്കൈയുണ്ട്.
ടി20 ലോകകപ്പ്: 'ന്യൂസിലന്‍ഡിനെതിരെ ഭുവനേശ്വർ കുമാറിനെ കളിപ്പിക്കേണ്ട'; ആവശ്യവുമായി മുന്‍താരങ്ങള്‍
'കണ്ടെത്തണം മറ്റൊരു ഓള്‍റൗണ്ടറെ'
ഹര്‍ദിക് പന്തെറിയുന്നില്ലെങ്കില്‍ മറ്റാരെയെങ്കിലും ഇന്ത്യ ഓള്‍റൗണ്ടറായി പരിഗണിക്കണമെന്ന് ഓസീസ് മുന്‍ താരം ബ്രെറ്റ് ലീ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 'ഹര്‍ദിക് പന്തെറിയുന്നുണ്ടെങ്കില്‍ ടീം ഇന്ത്യ ഇരട്ടി കരുത്തരാകും. അദേഹം പൂര്‍ണ ആരോഗ്യവാനല്ലെങ്കില്‍ മറ്റ് താരങ്ങളെ കണ്ടെത്തേണ്ടിയിരിക്കുന്നു. ടീമില്‍ സ്‌പെഷ്യലിസ്റ്റ് ഓള്‍റൗണ്ടറായി കളിക്കേണ്ട താരമാണ് പാണ്ഡ്യ. പാണ്ഡ്യ പന്തെറിയണം. നല്ല കഴിവുണ്ട് അദേഹത്തിന്. ഡെത്ത് ഓവറുകളില്‍ നന്നായി പന്തെറിയാനാകും. യോര്‍ക്കറുകറുകളും നല്ല ബൗണ്‍സറുകളും എറിയാനാകും. പേസില്‍ നല്ല വ്യത്യാസം വരുത്താന്‍ സാധിക്കും. ഇന്ത്യന്‍ ടീമിന് കൂടുതല്‍ ഊര്‍ജം നല്‍കാന്‍ കെല്‍പുള്ള താരമാണ് പാണ്ഡ്യ'- എന്നായിരുന്നു ലീയുടെ വാക്കുകള്‍.