T20 World Cup | ബാബര്‍ അസമല്ല, ലോകകപ്പിന്‍റെ താരം ഡേവിഡ് വാര്‍ണര്‍; ചോദ്യം ചെയ്‌ത് ഷൊയൈബ് അക്‌തര്‍
എന്തുകൊണ്ട് ബാബര്‍ അസമിന് പുരസ്‌കാരമില്ല? ഡേവിഡ് വാര്‍ണറെ ടി20 ലോകകപ്പിലെ മികച്ച താരമായി ഐസിസി തെരഞ്ഞെടുത്തത് ചോദ്യം ചെയ്‌ത് അക്‌തര്‍
ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ഓസ്‌ട്രേലിയ കിരീടമുയര്‍ത്തിയപ്പോള്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറായിരുന്നു(David Warner) ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ടൂര്‍ണമെന്‍റില്‍ കൂടുതല്‍ റണ്‍സ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനേയും(Babar Azam) വിക്കറ്റ് വേട്ടക്കാരന്‍ ശ്രീലങ്കയുടെ വാനിന്ദ ഹസരങ്കയേയും(Wanindu Hasaranga) മറികടന്നായിരുന്നു വാര്‍ണര്‍ക്ക് പുരസ്‌കാരം നല്‍കിയത്. ഇതിനെ ചോദ്യം ചെയ്യുകയാണ് പാക് മുന്‍ പേസര്‍ ഷൊയൈബ് അക്‌തര്‍(Shoaib Akhtar).
'ബാബര്‍ അസം ടൂര്‍ണമെന്‍റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടും എന്നാണ് കരുതിയിരുന്നത്. അന്യായമായ തീരുമാനമാണിത്' എന്നാണ് ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ ഫൈനലിന് ശേഷം ഷൊയൈബ് അക്‌തറിന്‍റെ ട്വീറ്റ്. ദുബായില്‍ കലാശപ്പോര് കാണാന്‍ ഗാലറിയില്‍ അക്‌തറുമുണ്ടായിരുന്നു.
ന്യൂസിലന്‍ഡിനെതിരെ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് എട്ട് വിക്കറ്റ് ജയവുമായി ഓസീസ് കിരീടമുയര്‍ത്തിയപ്പോള്‍ വാര്‍ണര്‍ 38 പന്തില്‍ നേടിയ 53 റണ്‍സ് നിര്‍ണായകമായിരുന്നു. ഏഴ് മത്സരങ്ങളില്‍ മൂന്ന് അർധ സെഞ്ചുറിയടക്കം 48.16 ശരാശരിയില്‍ 289 റൺസാണ് ഈ ലോകകപ്പില്‍ വാര്‍ണറുടെ സമ്പാദ്യം. ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ ഒട്ടും ഫോമിലല്ലാതിരുന്ന ഓസീസ് ഓപ്പണര്‍ ഗ്രൂപ്പ് ഘട്ടത്തിന്‍റെ അവസാനത്തോടെ ശക്തമായി തിരിച്ചെത്തുകയായിരുന്നു. 89*, 49, 53 എന്നിങ്ങനെയാണ് അവസാന മൂന്ന് മത്സരങ്ങളിലെ സ്‌കോര്‍.
അതേസമയം ഈ ലോകകപ്പില്‍ സ്വപ്‌ന ഫോമിലായിരുന്നു പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ആറ് കളിയിൽ 60 ശരാശരിയില്‍ 303 റൺസാണ് പാക് നായകനുള്ളത്. ഇന്ത്യക്കെതിരെ ആദ്യ മത്സരത്തില്‍ 68 റണ്‍സടിച്ചായിരുന്നു ബാബറിന്‍റെ തുടക്കം. പിന്നാലെ അഫ്‌ഗാന്‍, നമീബിയ, സ്‌കോട്‌ലന്‍ഡ് ടീമുകളോട് ഹാട്രിക് ഫിഫ്റ്റിയും പേരിലാക്കി. എട്ട് കളിയിൽ 16 വിക്കറ്റുമായി വിക്കറ്റ് വേട്ടയിൽ തലപ്പത്തെത്തിയ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയേയും ടൂര്‍ണമെന്‍റിലെ മികച്ച താരമാകാനുള്ള പോരാട്ടത്തില്‍ വാര്‍ണര്‍ പിന്തള്ളി. 148.75 സ്‌ട്രൈക്ക് റേറ്റില്‍ 119 റണ്‍സും ഹസരങ്ക സ്വന്തമാക്കിയിരുന്നു.
T20 World Cup | ഫൈനലില്‍ റെക്കോര്‍ഡിട്ട് കെയ്‌ന്‍ വില്യംസണ്‍; ഉടനടി തകര്‍ത്ത് മിച്ചല്‍ മാര്‍ഷ്