ടി20 ലോകകപ്പ്: തോല്‍വി കണ്ട് എഴുതിത്തള്ളല്ലേ...ടീം ഇന്ത്യ ഇപ്പോഴും ഫേവറൈറ്റുകളെന്ന് ബ്രെറ്റ് ലീ
നവംബര്‍ 14ന് ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ഓസീസ് കലാശപ്പോര് കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ലീ
ഷാര്‍ജ: ടി20 ലോകകപ്പിലെ(T20 World Cup 2021) ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട്(Pakistan) തോല്‍വി വഴങ്ങിയെങ്കിലും ടീം ഇന്ത്യ(Team India) ഇപ്പോഴും ഫേവറൈറ്റുകളെന്ന് ഓസീസ് മുന്‍ പേസര്‍ ബ്രെറ്റ് ലീ( Brett Lee).നവംബര്‍ 14ന് ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ഓസീസ്(IND vs AUS) കലാശപ്പോര് കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ലീ പറഞ്ഞു.
'ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും മികച്ച ബൗളര്‍മാരാണ്. അവര്‍ക്ക് പോലും വിക്കറ്റ് കിട്ടുന്നില്ലെങ്കില്‍ വേറെ ആര്‍ക്കാണ് ലഭിക്കുക. ഇന്ത്യന്‍ ടീം ഗംഭീരമാണ്. എന്നിട്ടും മത്സരം തട്ടിയെടുത്തതിന് പാകിസ്ഥാന് ക്രഡിറ്റ് നല്‍കണം. എന്‍റെ അഭിപ്രായത്തില്‍ വിരാട് കോലി മാത്രമാണ് നന്നായി കളിച്ചത്. ഷഹീന്‍ അഫ്രീദിക്കെതിര സിക്‌സര്‍ നേടിയ കോലി മനോഹരമായ അര്‍ധ സെഞ്ചുറി പേരിലാക്കി. ഐപിഎല്ലില്‍ അത്ര പരിചയമില്ലാത്ത അധിക പേസായിരിക്കാം ഓറഞ്ച് ക്യാപ്പുമായെത്തിയ കെ എല്‍ രാഹുലിന് തിരിച്ചടിയായത്. എന്നാല്‍ ഇപ്പോഴും ഇന്ത്യയെ കിരീട സാധ്യതയുള്ള ടീമായി കണക്കാക്കുകയാണ്. പാകിസ്ഥാനെതിരായ തോല്‍വിയില്‍ പതറേണ്ടതില്ല. സമ്മര്‍ദമില്ലാതെ മുന്നോട്ടുപോവുക മാത്രമാണ് ടീം ഇന്ത്യ ചെയ്യേണ്ടത്' എന്നും ലീ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് കൂട്ടിച്ചേര്‍ത്തു.
ടി20 ലോകകപ്പ്: വിദ്വേഷ പ്രചാരണം; മുഹമ്മദ് ഷമിക്ക് പരോക്ഷ പിന്തുണയുമായി ബിസിസിഐ
ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാൻ 10 വിക്കറ്റിനാണ് ഇന്ത്യയെ തോൽപിച്ചത്. ഇന്ത്യയുടെ 151 റൺസ് 13 പന്ത് ശേഷിക്കേ പാകിസ്ഥാൻ മറികടക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപിക്കുന്നത്.
പ്രതിസന്ധി ഘട്ടത്തിൽ ഒരിക്കൽക്കൂടി തന്റെ മാറ്ററിയിച്ച നായകന്‍ വിരാട് കോലിയും(49 പന്തിൽ 57), റണ്ണുയര്‍ത്താനുള്ള ശ്രമത്തില്‍ പുറത്തായ റിഷഭ് പന്തും(30 പന്തിൽ 39) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യൻ ബൗളർമാർക്ക് പഴുതുകൾ നൽകാതെ പാക് ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‍വാനും തകര്‍ത്തടിച്ചു. കളി പാകിസ്ഥാന്‍ ജയിക്കുമ്പോള്‍ റിസ്‍വാൻ 79 റണ്‍സും ബാബർ 68 റണ്‍സുമായി പുറത്താകാതെ നിന്നു.
ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി; ലോക്കീ ഫെര്‍ഗൂസണ്‍ പരിക്കേറ്റ് പുറത്ത്
ഒക്‌ടോബര്‍ 31ന് ന്യൂസിലന്‍ഡിനെതിരായാണ് ടീം ഇന്ത്യയുടെ അടുത്ത മത്സരം. നീണ്ട ഇടവേളയുള്ളത് ഇന്ത്യന്‍ ടീമിന് മികച്ച തയ്യാറെടുപ്പ് നടത്താന്‍ സഹായകമാകും എന്നാണ് വിലയിരുത്തല്‍. ഗ്രൂപ്പ് രണ്ടില്‍ ഒന്നിലേറെ അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് ടീമുകളില്‍ രണ്ടെണ്ണം സെമിയിലേക്ക് മുന്നേറാനാണ് സാധ്യത. ഇന്നത്തെ പാകിസ്ഥാന്‍-ന്യൂസിലന്‍ഡ് മത്സരഫലം ടീം ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ്.