വെസ്റ്റ് ഇൻഡീസിനെതിരെ 50 പന്തില്‍ പുറത്താകാതെ 97 റണ്‍സ്, 12 ഫോറും നാല് സിക്‌സും. കൊല്‍ക്കത്തയുടെ മണ്ണിലെ സഞ്ജുവിന്റെ കണക്കുകള്‍ ഇതാണ്
ചില ഇന്നിങ്സുകള്‍ക്ക് സെഞ്ചുറിയേക്കാള്‍ വലിപ്പമുണ്ടാകും, ചിലതിന് കരിയറിനോളവും. പതിറ്റാണ്ട് നീണ്ട കരിയറിലെ കാത്തിരുന്ന നിമിഷം കാവ്യനീതിയെന്നപോലെ സഞ്‍ജു വിശ്വനാഥ് സാംസണ്‍ ഈഡൻ ഗാര്‍ഡൻസില്‍ സാധ്യമാക്കി. സമാനതകളില്ലാത്ത ഇന്നിങ്സിന് ചെറി ഓണ്‍ ദ കേക്ക് എന്ന് പറയുന്നതുപോലെ റെക്കോര്‍ഡുകളും.
വെസ്റ്റ് ഇൻഡീസിനെതിരെ 50 പന്തില്‍ പുറത്താകാതെ 97 റണ്‍സ്, 12 ഫോറും നാല് സിക്‌സും. കൊല്‍ക്കത്തയുടെ മണ്ണിലെ സഞ്ജുവിന്റെ കണക്കുകള്‍ ഇതാണ്. ട്വന്റി 20 ലോകകപ്പ് ചരിത്രമെടുത്താല്‍ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോര്‍.
മറികടന്നത് 2024ല്‍ രോഹിത് ശര്‍മ ഓസ്ട്രേലിയക്ക് എതിരെ നേടിയ 92 റണ്‍സ്, മുന്നിലുള്ളത് 2010ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സുരേഷ് റെയ്‌ന കുറിച്ച സെഞ്ചുറി.
ചേസിങ്ങിലെ മാത്രം പരിഗണിച്ചാല്‍ ഇന്ത്യൻ ബാറ്ററുടെ ഉയര്‍ന്ന സ്കോറാണിത്. 2016ല്‍ വിരാട് കോഹ്ലിയുടെ ഓസ്ട്രേലിയക്കെതിരായ ഇന്നിങ്സിനെയാണ് പിന്നിലാക്കിയത്. അന്ന് കോഹ്ലിയുടെ സ്കോര്‍ 82 ആയിരുന്നു.
സഞ്ജുവിന്റെ സ്കോറും ഇന്ത്യൻ ബാറ്ററുടെ രണ്ടമത്തെ ഉയര്‍ന്ന സ്കോറും തമ്മില്‍ 70 റണ്‍സിന്റെ വ്യത്യാസമാണുള്ളത്. ലോകകപ്പില്‍ ഇന്ത്യൻ ബാറ്റിങ് നിരയില്‍ ആദ്യമായണ് ഇങ്ങനൊന്ന് സംഭവിക്കുന്നത്.
ചേസിങ്ങില്‍ സഞ്ജു ആദ്യമായി നേടുന്ന അർദ്ധ സെഞ്ചുറി കൂടിയാണിത്. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യൻ പിന്തുടർന്ന ജയിക്കുന്ന ഏറ്റവും വലിയ സ്കോറും മറികടന്നു.


