പതിറ്റാണ്ട് പിന്നിട്ടിട്ടും ആർക്കും തൊടാൻ പോലും സാധിക്കാത്ത വിരാട് കോഹ്‌ലിയുടെ ഒരു ടി20 ലോകകപ്പ് റെക്കോർഡ്. ആ നേട്ടം ഇത്തവണ ആരെങ്കിലും മറികടക്കുമോ?

പതിറ്റാണ്ട് പിന്നിട്ടിട്ടും ആർക്കും തൊടാൻ പോലും സാധിക്കാത്ത വിരാട് കോഹ്‌ലിയുടെ ഒരു ടി20 ലോകകപ്പ് റെക്കോർഡ്. ആ നേട്ടം ഇത്തവണ ആരെങ്കിലും മറികടക്കുമോ? അതിന് പൊന്നൊരാള്‍ കളത്തിലുണ്ട്. പാക്കിസ്ഥാൻ താരം സഹീബ്‌സാദ ഫർഹാൻ.

മറ്റൊന്നുമല്ല, ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള താരമെന്ന തലക്കെട്ടാണത്. 2014 എഡിഷനില്‍ 319 റണ്‍സായിരുന്നു കോഹ്‌ലി നേടിയത്. ആറ് മത്സരങ്ങളില്‍ നിന്ന് നാല് അര്‍ദ്ധ സെഞ്ചുറി. സ്ഥിരതയുടെ പര്യായം. ടൂർണമെന്റില്‍ മൂന്ന് തവണ മാത്രമാണ് കോഹ്‌ലിയെ പുറത്താക്കാൻ പോലും എതിരാളികള്‍ക്ക് കഴിഞ്ഞത്.

സഹീബ്‌സാദ ഫർഹാൻ കോഹ്‌ലിക്ക് ഒപ്പമെത്താനുള്ള ഓട്ടത്തിലാണ്. അഞ്ച് ഇന്നിങ്സില്‍ നിന്ന് ഇതിനോടകം തന്നെ 289 റണ്‍സായി പാക് താരത്തിന്റെ സമ്പാദ്യം. കോഹ്ലിയുടെ റെക്കോര്‍ഡിലേക്കുള്ള ദൂരം 30 റണ്‍സ് മാത്രം.

ഏറ്റവും കുറഞ്ഞത് ഒരു മത്സരം കൂടി പാക്കിസ്ഥാന് ടൂർണമെന്റിലുണ്ടാകും. സൂപ്പർ എട്ടില്‍ ലങ്കയ്ക്ക് എതിരെ. അതുകൊണ്ട് സാധ്യതകള്‍ തള്ളിക്കളയാനാകില്ല. ഫർഹാൻ മാത്രമല്ല, വിൻഡീസിന്റെ ഷിമ്രോണ്‍ ഹെറ്റ്മയർ, ലങ്കയും പാതും നിസങ്ക എന്നിവരും പിന്നാലെയുണ്ട്.

ഹെറ്റ്‌മയർ ലോകകപ്പില്‍ അഞ്ച് ഇന്നിങ്സുകളിലാണ് ക്രീസിലെത്തിയത്. 185 സ്ട്രൈക്ക് റേറ്റില്‍ 219 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്. ഹെറ്റ്‌മയറിന് സമാനമായി പാതും നിസങ്കയും അഞ്ച് ഇന്നിങ്സുകളിലാണ് ബാറ്റ് ചെയ്തത്. 52 ശരാശരിയില്‍ 208 റണ്‍സാണ് വലം കയ്യൻ ബാറ്റര്‍ ലോകകപ്പില്‍ നേടിയത്.

Powered by: