ആരും അറിഞ്ഞില്ല; പേസറെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി ടീം ഇന്ത്യ, മടങ്ങിവരവ് രഞ്ജി ട്രോഫിയിലേക്ക്
നാളെ അഹമ്മദാബായിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് അവസാന ടി20. മത്സരത്തില്‍ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം
അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്‍റി 20ക്ക് മുമ്പ് പേസര്‍ മുകേഷ് കുമാറിനെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി ടീം മാനേജ്‌മെന്‍റ്. അഹമ്മദാബാദില്‍ നടക്കുന്ന മൂന്നാം മത്സരത്തിലും സ്‌പിന്‍ സൗഹാര്‍ദ പിച്ചായിരിക്കും എന്നതിനാല്‍ അധിക പേസര്‍ ടീമില്‍ വേണ്ട എന്ന് ഇന്ത്യന്‍ മാനേജ്‌മെന്‍റ് തീരുമാനിക്കുകയായിരുന്നു. ഇതോടെ പേസര്‍മായി ഇലവനിലെത്താനുള്ള പോരാട്ടം ഉമ്രാന്‍ മാലിക്കും ശിവം മാവിയും അര്‍ഷ്‌ദീപ് സിംഗും തമ്മിലായി. ഇന്ത്യന്‍ സ്‌ക്വാഡ് വിട്ട മുകേഷ് കുമാര്‍ രഞ്ജി ട്രോഫിയില്‍ ഝാർഖണ്ഡിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗാളിനായി കളിക്കുകയാണ്. ഇതിനകം 19 ഓവര്‍ എറിഞ്ഞ താരം 51 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തിക്കഴിഞ്ഞു.
നാളെ അഹമ്മദാബായിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് അവസാന ടി20. മത്സരത്തില്‍ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. ഓപ്പണര്‍മാരായ ശുഭ്‌മാന്‍ ഗില്ലും ഇഷാന്‍ കിഷനും ഫോമിലെത്താന്‍ കഷ്‌ടപ്പെടുന്നതിനാല്‍ പൃഥ്വി ഷായ്ക്ക് അവസരം നല്‍കിയേക്കും. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയ്ക്ക് അവസരം നല്‍കുമോ എന്ന ആകാംക്ഷയും നിലനില്‍ക്കുന്നു. ഗില്ലും ഇഷാനും പ്ലേയിംഗ് ഇലവന് പുറത്തായാല്‍ സൂര്യകുമാര്‍ യാദവിനെ ഓപ്പണറായി പരീക്ഷിച്ചേക്കും. പിച്ച് സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ തീരുമാനം. സ്‌പിന്നിനെ തുണയ്‌ക്കുന്ന പിച്ചാണെങ്കില്‍ യുസ്‌വേന്ദ്ര ചാഹല്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തും. അല്ലെങ്കില്‍ ഉമ്രാന്‍ മാലിക്കിനാവും നറുക്ക് വീഴുക.
മത്സരത്തിന് അനുകൂലമായ സാഹചര്യമായിരിക്കും അഹമ്മദാബാദിലെന്ന് കാലാവസ്ഥ കേന്ദ്രം ഉറപ്പുനല്‍കുന്നു. മഴയ്ക്ക് നേരിയ സാധ്യത പോലുമില്ല. 15 മുതല്‍ 31 ഡിഗ്രി സെല്‍ഷ്യല്‍ വരെയാണ് അഹമ്മദാബാദിലെ താപനില. സ്റ്റാര്‍ സ്പോര്‍ട്സിലൂടെയും ഡിസ്നി+ഹോട്സ്റ്റാറിലൂടേയും ഇന്ത്യയില്‍ മത്സരം തല്‍സമയം കാണാം. അതേസമയം ന്യൂസിലന്‍ഡില്‍ സ്‌കൈ സ്പോര്‍ട്സ് ന്യൂസിലന്‍ഡാണ് മത്സരത്തിന്‍റെ സംപ്രേഷകര്‍. ഓസ്‌ട്രേലിയയില്‍ ഫോക്സ് സ്പോര്‍ട്സിലൂടെയും മത്സരം തല്‍സമയം കാണാം.
സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഹോം മത്സരങ്ങള്‍ മറ്റൊരു നഗരത്തിലേക്കും?