ഇത്തരം സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും കഴിയുന്ന പകരക്കാരന്‍ ഇറക്കാന്‍ അനുവദിക്കുന്ന തരത്തില്‍ നിയമം മാറ്റം വരുത്താന്‍ ഐസിസി തയാറാവണമെന്ന് മൈക്കല്‍ വോണ്‍.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ കാല്‍പ്പാദത്തില്‍ പന്തുകൊണ്ട് പരിക്കേറ്റ് പുറത്തുപോകേണ്ടിവന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് പകരക്കാരനെ ഇറക്കാന്‍ ഇന്ത്യയെ അനുവദിക്കണമെന്ന ആവശ്യവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഐസിസി നിയമം അനുസരിച്ച് തലയ്ക്ക് പരിക്കേറ്റ് പുറത്തായാല്‍ മാത്രമെ ഒരു കളിക്കാരന് പകരക്കാരനായി കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിനെ ഇറക്കാനാവു. കാല്‍പ്പാദത്തിന് പരിക്കേറ്റ് പുറത്തായ റിഷഭ് പന്തിന് പകരക്കാരനായി വിക്കറ്റ് കീപ്പറാവാന്‍ പകരക്കാരനെ ഇറക്കാന്‍ അനുവാദമുണ്ടെങ്കിലും ഇങ്ങനെ ഇറങ്ങുന്ന കളിക്കാരന് ബാറ്റ് ചെയ്യാന്‍ അനുവാദമില്ല. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടിന്‍റെ 11 പേര്‍ക്കെതിരെ 10 പേരുമായി ഇന്ത്യ കളിക്കേണ്ട സാഹചര്യമാണുണ്ടാകുകയെന്നും ഇത് നീതികരിക്കാനാവില്ലെന്നും മൈക്കല്‍ വോണ്‍ പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും കഴിയുന്ന പകരക്കാരന്‍ ഇറക്കാന്‍ അനുവദിക്കുന്ന തരത്തില്‍ നിയമം മാറ്റം വരുത്താന്‍ ഐസിസി തയാറാവണമെന്ന് മൈക്കല്‍ വോണ്‍ പറഞ്ഞു. നാലാം ടെസ്റ്റിന്‍റെ ആദ്യ ദിനമാണ് റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായത്. ഈ ടെസ്റ്റില്‍ ഇനിയും നാലു ദിനം കൂടി ബാക്കിയുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം സാഹചര്യങ്ങളിലെങ്കിലും പകരക്കാരെ ഇറക്കാന്‍ ടീമുകളെ അനുവദിക്കാവുന്നതാണെന്ന് മൈക്കല്‍ വോണ്‍ പറഞ്ഞു.

ഇംഗ്ലണ്ടിന്‍റിനെതിരായ നാലാം ടെസ്റ്റില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്കായി റിഷഭ് പന്ത് 37 റണ്‍സുമായി ബാറ്റ് ചെയ്യവെയാണ് ക്രിസ് വോക്സിന്‍റെ പന്ത് കാല്‍പ്പാദത്തില്‍ കൊണ്ട് റിഷഭ് പന്തിന് പരിക്കേറ്റത്. പരിക്കേറ്റ കാല്‍ നിലത്തൂന്നി നടക്കാന്‍ പോലും ബുദ്ധിമുട്ടി റിഷഭ് പന്തിനെ പിന്നീട് ബഗ്ഗി വാഹനത്തിലാണ് ഗ്രൗണ്ടില്‍ നിന്ന് പുറത്തെത്തിച്ചത്. പിന്നീട് സ്കാനിംഗിന് വിധേയമാക്കി റിഷഭ് പന്തിന്‍റെ കാല്‍പ്പാദത്തില്‍ പൊട്ടലുണ്ടെന്നും ആറാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ റിഷഭ് പന്തിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവുമ്പോള്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് ഒരു ബാറ്ററെ നഷ്ടമാവും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക