ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങാനാവാതെ നിരാശനായിരുന്ന തന്നെ കെ എല്‍ രാഹുല്‍ ആശ്വസിപ്പിക്കുന്ന ചിത്രം വ്യാജമാണെന്ന് കരുണ്‍ നായര്‍.
ബെംഗളൂരു: നീണ്ട എട്ട് വര്‍ഷത്തെ ഇടവേളക്കുശഷംഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വീണ്ടും അവസരം ലഭിച്ചിട്ടും മലയാളി താരം കരുണ്‍ നായര്‍ക്ക് ടെസ്റ്റ് പരമ്പരയില്‍ തിളങ്ങാനാവാതിരുന്നത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യൻ ടീമില്‍ നിന്ന് തുടര്‍ച്ചയായി തഴയപ്പെട്ടപ്പോള്‍ പ്രിയപ്പെട്ട ക്രിക്കറ്റ് എനക്ക് വീണ്ടുമൊരു അവസരം കൂടി തരൂവെന്ന് മൂന്ന് വര്‍ഷം മുമ്പ് കരുണ ചെയ്ത എക്സ് പോസ്റ്റും വീണ്ടും അവസരം ലഭിച്ചപ്പോള്‍ താരത്തിന് അത് മുതലാക്കാനാവാതിരുന്നതും ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. ഇതിനിടെ ലോര്‍ഡ്സിലെ ബാല്‍ക്കണിയില്‍ നിരാശനായി ഇരുന്ന് കരയുന്ന കരുണിനെ തോളില്‍ കൈയിട്ട് രാഹുല്‍ ആശ്വസിപ്പിക്കുന്ന സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
പിന്നാലെ പലരും രാഹുലിന്‍റെ കരുതലിനെ പ്രശംസിച്ച് രംഗത്തുവരികയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകക്ക് വേണ്ടി വര്‍ഷങ്ങളായി ഒരുമിച്ച് കളിക്കുന്നവരാണ് ഇരുവരും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിദര്‍ഭയിലേക്ക് കരുണ്‍ കൂടുമാറിയെങ്കിലും അടുത്ത സീസണ്‍ മുതല്‍ വീണ്ടും കര്‍ണാടകക്ക് വേണ്ടി കളിക്കാന്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ അന്ന് താന്‍ കരയുന്നതും രാഹുല്‍ തോളില്‍ കൈയിട്ട് ആശ്വസിപ്പിക്കുന്നതുമായ ആ വിഡോയ യഥാര്‍ത്ഥമല്ലെന്നും ആര്‍ട്ടിഫിഷ്യഷ ഇന്‍റലിജന്‍സ് ഉപയോഗിച്ച് തയാറാക്കിയ ദൃശ്യമാണ് ആരാധകര്‍ കണ്ടതെന്നും തുറന്നു പറയുകയാണ് കരുണ്‍ നായരിപ്പോള്‍.
അത് എഐ ഉപയോഗിച്ചുണ്ടാക്കിയ വീഡിയോ ആണ് എന്നാണ് എനിക്ക് തോന്നുന്നത്. ആ വിഡിയോ യഥാര്‍ത്ഥമാണെന്ന് ഞാന്‍ കരുതുന്നില്ല. ഞങ്ങള്‍ ബാല്‍ക്കണിയില്‍ ഒരുമിച്ച് ഇരുന്നിരുന്നു എന്നത് ശരിയാണ്. പക്ഷെ പിന്നീട് നിങ്ങള്‍ ദൃശ്യങ്ങളില്‍ കണ്ടതൊന്നും യഥാര്‍ത്ഥമല്ലെന്നും കരുണ്‍ ഇന്‍സൈഡ് സ്പോര്‍ട്ടിനോട് പറഞ്ഞു. കര്‍ണാടക ടീമിലെ സഹതാരങ്ങളായ കെ എല്‍ രാഹുലിനോടും പ്രസിദ്ധ് കൃഷ്ണയോടുമൊപ്പം ഒരുമിച്ച് സമയം പങ്കിടാനായതില്‍ സന്തോഷമുണ്ടെന്നും കരുണ്‍ പറഞ്ഞു. പരമ്പര 2-2 സമനിലയായത് ശരിയായ മത്സരഫലമാണെന്നും ഒപ്പത്തിനൊപ്പമുള്ള പ്രകടനം കാഴ്ചവെച്ചിട്ടും അവസാന ടെസ്റ്റ് തോറ്റ് ഇന്ത്യ 1-3ന് പരമ്പര കൈവിട്ടിരുന്നെങ്കില്‍ അത് നിരാശപ്പെടുത്തുമായിരുന്നുവെന്നും കരുൺ വ്യക്തമാക്കി.


