എന്തുകൊണ്ട് സഞ്ജുവിന് പകരം ഇഷാന്‍ കിഷനെ ലോകകപ്പ് ടീമിലെടുത്തുവെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ഇത് സഞ്ജുവും ഇഷാനും തമ്മിലുള്ള മത്സരമല്ലെന്ന് അശ്വിന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു
ചെന്നൈ: ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ ഇന്നലെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടാതിരുന്നത് മലയാളി ആരാധകരെ നിരാശരാക്കിയിരുന്നു. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തുന്ന കെ എല്‍ രാഹുലിനെ പ്രധാന വിക്കറ്റ് കീപ്പറായി ടീമിലെടുത്തപ്പോള്‍ ബാക്ക് അപ്പ് കീപ്പറായി ഇഷാന്‍ കിഷനെയാണ് സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്.
എന്തുകൊണ്ട് സഞ്ജുവിന് പകരം ഇഷാന്‍ കിഷനെ ലോകകപ്പ് ടീമിലെടുത്തുവെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ഇത് സഞ്ജുവും ഇഷാനും തമ്മിലുള്ള മത്സരമല്ലെന്ന് അശ്വിന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. ഏതൊരു ടീമിലും ബാക്ക് അപ്പ് വിക്കറ്റ് കീപ്പറുണ്ടാകും. അതിപ്പോള്‍ രഞ്ജി ട്രോഫിക്ക് തെരഞ്ഞെടുക്കുന്ന 15 അംഗ ടീമില്‍ പോലും ബാക്ക് അപ്പ് വിക്കറ്റ് കീപ്പറെ ഉള്‍പ്പെടുത്താറുണ്ട്. അതുകൊണ്ടുതന്നെ സെലക്ടര്‍മാര്‍ ലോകകപ്പ് ടീമില്‍ ഇഷാന്‍ കിഷനെ ബാക്ക് അപ്പ് കീപ്പറായി ഉള്‍പ്പെടുത്തിയത് ശരിയായ തീരുമാനമാണ്.
കാരണം ഇഷാന്‍ കിഷന്‍ ടു ഇന്‍ വണ്‍ പ്ലേയറാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററെന്നതിനൊപ്പം തന്നെ ബാക്ക് അപ്പ് ഓപ്പണറായും കിഷനെ പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിക്കാവുന്നതാണ്. ഒപ്പം മധ്യനിരയിലും കിഷന് ബാറ്റ് ചെയ്യാനാവും. മധ്യനിരയില്‍ ബാറ്റ് ചെയ്യാനാവില്ലെന്ന ധാരണ ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ അഞ്ചാം നമ്പറിലിറങ്ങി അര്‍ധസെഞ്ചുറി നേടി കിഷന്‍ തിരുത്തുകയും ചെയ്തു. അത് മാത്രമല്ല, കിഷനെ ഉള്‍പ്പെടുത്തിയതോടെ മധ്യനിരയില്‍ ഇന്ത്യക്ക് രണ്ട് ഇടം കൈയന്‍ ബാറ്റര്‍മാരെ ലഭിക്കുകയും ചെയ്തുവെന്ന് അശ്വിന്‍ പറഞ്ഞു. ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതെിരെ അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ കിഷന്‍ 81 പന്തില്‍ 82 റണ്‍സടിച്ച് തിളങ്ങിയിരുന്നു.
ബിസിസിഐ മുതൽ ഐപിഎൽ വരെ; ഇന്ത്യയുടെ പേര് 'ഭാരത്' ആയാൽ പേര് പോകുക ആര്‍ക്കൊക്കെ, പ്രതികരിച്ച് ആരാധകർ
കെ എല്‍ രാഹുല്‍ പ്രധാനപ്പെട്ട താരമാണെന്നാണ് സെലക്ടര്‍മാര്‍ വിശദീകരിച്ചത്. ഈ സാഹചര്യത്തില്‍ രാഹുലിന് പ്ലേയിംഗ് ഇലവനില്‍ സ്ഥിരമായി അവസരം നല്‍കണമെന്നും അശ്വിന്‍ ആവശ്യപ്പെട്ടു. ഐപിഎല്ലിനിടെ പരിക്കേറ്റ രാഹുല്‍ കഴിഞ്ഞ ദിവസമാണ് കായികക്ഷത തെളിയിച്ചത്. പിന്നാലെ ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങളില്‍ പങ്കെടുക്കാനായി രാഹുല്‍ ശ്രീലങ്കയിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു.
