സയ്യിദ് മുഷ്താഖ് അലി ടി20യിൽ പുതുച്ചേരിക്കെതിരെ നടന്ന മത്സരത്തിൽ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. 

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ വീണ്ടും മിന്നുന്ന പ്രകടനവുമായി മുഹമ്മദ് ഷമി. പുതുച്ചേരിക്കെതിരായ മത്സരത്തില്‍ നാല് ഓവറുകള്‍ എറിഞ്ഞ ബംഗാള്‍ പേസര്‍ 34 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഷമിയെ ഇന്ത്യന്‍ ടീമില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന സാഹചര്യത്തിലാണ് താരം ഗംഭീര പ്രകടനം പുറത്തെടുക്കുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തുണ്ട് ഷമി. ആറ് മത്സരങ്ങളില്‍ 12 വിക്കറ്റാണ് വീഴ്ത്തിയത്.

മത്സരത്തില്‍ ഷമി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ബംഗാള്‍ പരാജയപ്പെട്ടു. 82 റണ്‍സിനാണ് പുതുച്ചേരി, ബംഗാളിനെ അട്ടിമറിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പുതുച്ചേരി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. മ74 റണ്‍സ് നേടിയ അമന്‍ ഖാനാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ബംഗാള്‍, കേവലം 13.5 ഓവറില്‍ 96ന് എല്ലാവരും പുറത്തായി.

നാല് വിക്കറ്റ് നേടിയ ജയന്ദ് യാദവ്, മൂന്ന് പേരെ പുറത്താക്കിയ സിദക് സിംഗ് എന്നിവരാണ് ബംഗാളിനെ തകര്‍ത്തത്. 40 റണ്‍സെടുത്ത കരണ്‍ ലാലിന് മാത്രാണ് ബംഗാള്‍ നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. അഭിഷേക് പോറല്‍ (11), ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരന്‍ (12) എന്നിരാണ് രണ്ടക്കം കണ്ട മറ്റു താരങ്ങള്‍. യുവരാജ് കേസ്വനി (7), സുധീപ് കുമാര്‍ ഗരാമി (5), ഷാക്കിര്‍ ഹബീബ് ഗാന്ധി (3), വൃതിക് ചാറ്റര്‍ജി (8), പ്രദീപ്ദ പ്രമാണിക് (2), ആകാഷ് ദീപ് (0), ഷമി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

നേരത്തെ പുതുച്ചേരിക്ക് വേണ്ടി അമന്‍ ഖാന് പുറമെ ജഷ്വന്ത് ശ്രീരാം 45 റണ്‍സെടുത്തു. വിഘ്‌നേശ്വരന്‍ മാരിമുത്തു (16), ആദിത്യ ഗര്‍ഹ്വാള്‍ (10), ഭാനു ആനന്ദ് (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജയന്ദ് (3), സിദക് (4) എന്നിവര്‍ പുറത്താവാതെ നിന്നു. ഷമിക്ക് പുറമെ വൃദ്ധിക് ബിജോയ് മൂന്ന് വിക്കറ്റെടുത്തു.

YouTube video player