ഷമിയെ പിന്തുണച്ചു; കോലിയുടേയും അനുഷ്കയുടേയും 9മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി
ന്യൂസിലന്‍ഡിന് എതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു അതിശക്തമായ വാക്കുകളിള്‍ ഇന്ത്യന്‍ നായകന്‍ ഷമിക്കെതിരായ വിമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കിയത്
ഷമിയെ(Mohammed Shami) പിന്തുണച്ചതിന് പിന്നാലെ വിരാട് കോലിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി(rape threats). വിരാട് കോലിയുടേയും അനുഷ്ക ശര്‍മ്മയുടേയും ഒന്‍പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി. ദുബായ് ഇന്‍റര്‍ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 24ന് നടന്ന പാകിസ്ഥാനെതിരായ മത്സരത്തിലെ പരാജയമാണ് മുഹമ്മദ് ഷമിക്കെതിരായ സൈബര്‍ ആക്രമണത്തിന് കാരണമായത്. മത്സരം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വിരാട് കോലി ഷമിക്ക് പിന്തുണയുമായി എത്തിയത്.
ഇതിന് പിന്നാലെയാണ് കോലിയുടെ മകള്‍ക്കെതിരായ ഭീഷണി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. തുടക്കത്തില്‍ കോലിക്കും അനുഷ്കയ്ക്കും നേരെ നടന്ന സൈബര്‍ ആക്രമണം വൈകാതെ ഒന്‍പത് മാസം മാത്രം പ്രായമുള്ള മകള്‍ക്കുനേരെയും തിരിയുകയായിരുന്നു. എന്നാല്‍ നിരവധിപ്പേരാണ് താരദമ്പതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്. ന്യൂസിലന്‍ഡിന് എതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു അതിശക്തമായ വാക്കുകളിള്‍ ഇന്ത്യന്‍ നായകന്‍ ഷമിക്കെതിരായ വിമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കിയത്.
' ഞങ്ങള്‍ മൈതാനത്ത് കളിക്കുകയാണ്. സോഷ്യൽ മീഡിയയിലെ നട്ടെല്ലില്ലാത്ത ഒരു കൂട്ടം ആളുകളല്ല ഞങ്ങള്‍. നട്ടെല്ലില്ലാത്ത, ജീവിതത്തില്‍ ആളുകളെ അഭിമുഖീകരിക്കാന്‍ കഴിയാത്തവരാണ് മോശം ട്രോളുകള്‍ പടച്ചുവിടുന്നത്. വ്യക്തിപരമാണ് ഇവരുടെ ആക്രമണങ്ങള്‍, അത് ഭയപ്പെടുത്തുന്നു. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ മതത്തിന്‍റെ പേരില്‍ വേര്‍തിരിച്ച് നിര്‍ത്തുമെന്ന് കരുതിയില്ല. മതത്തിന്‍റെ പേരിൽ വിവാദമുണ്ടാക്കുന്നവരോട് സഹതാപം മാത്രം. ടീം ഇന്ത്യയുടെ സാഹോദര്യം തകർക്കാനാവില്ല. ഷമിക്ക് 200 ശതമാനം പിന്തുണ നല്‍കുന്നു ഷമിയുടെ പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയെ നിരവധി മത്സരങ്ങളില്‍ ജയിപ്പിച്ച താരമാണ് ഷമി. ടെസ്റ്റ് ക്രിക്കറ്റില്‍ ജസ്‌പ്രീത് ബുമ്രക്കൊപ്പം ഇന്ത്യയുടെ പ്രധാന ബൗളറാണ് അദേഹം' എന്നും കോലി പറഞ്ഞിരുന്നു.
പാകിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തില്‍ 18-ാം ഓവര്‍ എറിയാനെത്തിയ ഷമി 17 റണ്‍സ് വഴങ്ങിയിരുന്നു. ഇതോടെ പാകിസ്ഥാന്‍ ജയം സ്വന്തമാക്കുകയും ചെയ്‌തു. പിന്നാലെ ഇന്ത്യന്‍ ടീം ആരാധകര്‍ ഷമിക്കെതിരെ തിരിഞ്ഞു. മത്സരത്തില്‍ 44 റൺസ് വഴങ്ങിയ ഷമിക്കെതിരെ ഉയർന്ന വിർമശനങ്ങളിൽ പലതും അതിരുവിട്ടിരുന്നു.