പിറന്നാള്‍ ദിനത്തില്‍ ആദ്യമായി കളിക്കാനിറങ്ങിയ കോലി കാഗിസോ റബാഡ എറിഞ്ഞ 49-ാം ഓവറിലാണ് സെഞ്ചുറിയുമായി സച്ചിനൊപ്പമെത്തിയത്. 119 പന്തില്‍ 10 ബൗണ്ടറികള്‍ പറത്തിയാണ് കോലി സെഞ്ചുറിയടിച്ചത്.

കൊല്‍ക്കത്ത: മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ഏകദിന സെഞ്ചുറികളില്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പെമത്തി വിരാട് കോലി. ലോകകപ്പില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 49-ാം ഏകദിന സെഞ്ചുറി നേടിയാണ് കോലി സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയത്. പിറന്നാള്‍ ദിനത്തില്‍ ആദ്യമായി കളിക്കാനിറങ്ങിയ കോലി കാഗിസോ റബാഡ എറിഞ്ഞ 49-ാം ഓവറിലാണ് സെഞ്ചുറിയുമായി സച്ചിനൊപ്പമെത്തിയത്. 119 പന്തില്‍ 10 ബൗണ്ടറികള്‍ പറത്തിയാണ് കോലി സെഞ്ചുറിയടിച്ചത്.

ഈ ലോകകപ്പില്‍ രണ്ട് തവണ സെഞ്ചുറിക്ക് അരികെ പുറത്തായ കോലി പക്ഷെ ദക്ഷിണാഫ്രിക്കക്കെതിരെ പിഴച്ചില്ല. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ 85 റണ്‍സടിച്ച് ഇന്ത്യയുടെ വിജയശില്‍പിയായ കോലി ബംഗ്ലാദേശിനെതിരെ 48-ാം ഏകദിന സെഞ്ചുറി കുറിച്ചു. ന്യൂസിലന്‍ഡിനെതിരെ 95 റണ്‍സില്‍ നില്‍ക്കെ വിജയ സിക്സര്‍ അടിക്കാനുള്ള ശ്രമത്തില്‍ പുറത്തായ കോലി ശ്രീലങ്കക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ 88 റണ്‍സെടുത്തിരുന്നു. സ്പിന്നര്‍മാരെ തുണക്കുന്ന കൊല്‍ക്കത്ത പിച്ചില്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം ക്ഷമയോടെ ബാറ്റ് ചെയ്ത കോലി ആകെ അടിച്ച 10 ബൗണ്ടറികളില്‍ ഒരെണ്ണം മാത്രമാണ് സ്പിന്നര്‍ക്കെതിരെയുള്ളത്.

രോഹിത്തിനെ വീഴ്ത്തിയവരില്‍ നമ്പര്‍ വണ്‍ ആയി റബാഡ, മറ്റൊരു ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം

സച്ചിന്‍ 462 മത്സരങ്ങളില്‍ നിന്നാണ് 49 ഏകദിന സെഞ്ചുറികള്‍ നേടിയതെങ്കില്‍ കോലിക്ക് സച്ചിനൊപ്പമെത്താന്‍ വേണ്ടിവന്നത് 289 മത്സരങ്ങള്‍ മാത്രം. സച്ചിന്‍റെ ഏകദിന കരിയറിലെ അവസാന മത്സരവും കരിയറിലെ നൂറാം സെഞ്ചുറിയുമായിരുന്നു അന്ന് ബംഗ്ലാദേശിനെതിരെ നേടിയത്. ഏകദിനത്തില്‍ 49-ഉം ടെസ്റ്റില്‍ 51ഉം സെഞ്ചുറികളടക്കം 100 സെഞ്ചുറികളെന്ന നേട്ടം സ്വന്തമാക്കിയ സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ 35കാരനായ കോലിക്ക് ഇനിയും 21 സെഞ്ചുറികള്‍ കൂടി വേണം. ടെസ്റ്റില്‍ 29ഉം ടി20യില്‍ ഒരു സെഞ്ചുറിയും അടക്കം 79 സെഞ്ചുറികളാണ് ഇപ്പോള്‍ കോലിയുടെ പേരിലുള്ളത്. 2008ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയ കോലി 2009ലാണ് ആദ്യ ഏകദിന സെഞ്ചുറി നേടുന്നത്. ശ്രീലങ്കക്കെതിരെ തന്നെയായിരുന്നു ആദ്യ സെഞ്ചുറി.

View post on Instagram

ലോകകപ്പില്‍ 1500 റണ്‍സ് പിന്നിട്ട കോലി ലോകകപ്പ് റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. 45 മത്സരങ്ങളില്‍ 2278 റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറും 46 മത്സരങ്ങളില്‍ 1743 റണ്‍സ് നേടിയിട്ടുള്ള ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗും മാത്രമാണ് ലോകകപ്പ് റണ്‍വേട്ടയില്‍ ഇനി കോലിക്ക് മുന്നിലുള്ളത്.

രോഹിത്തിന്‍റെ കടന്നാക്രമണത്തില്‍ പകച്ചു, ഒരോവറില്‍ എറിഞ്ഞത് 10 പന്തുകൾ; യാന്‍സന് നാണക്കേടിന്‍റെ റെക്കോര്‍ഡ്

സച്ചിനും രോഹിത് ശര്‍മക്കും ശേഷം ലോകകപ്പില്‍ ലോകകപ്പില്‍ 500ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്ററാവാനും കോലിക്കായി. സച്ചിന്‍ 2003, 2011 ലോകകപ്പിലും രോഹിത് 2019 ലോകകപ്പിലും 500 ലേറെ റണ്‍സ് നേടിയിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ താരമാണ് കോലി.വിനോദ് കാംബ്ലി,സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സനത് ജയസൂര്യ റോസ് ടെയ്‌ലർ, ടോം ലാഥം, മിച്ല്‍ മാര്‍ഷ് എന്നിവരാണ് കോലിക്ക് മുമ്പ് പിറന്നാള്‍ ദിനത്തില്‍ സെഞ്ചുറി നേടിയവര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക