ദക്ഷിണാഫ്രിക്കക്കെതിരായ റാഞ്ചി ഏകദിനത്തില്‍ 120 പന്തില്‍ 135 റണ്‍സടിച്ച കോലി കരിയറില 52-ാം ഏകദിന സെഞ്ചുറി നേടിയിരുന്നു.

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യൻ നായകന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടന്ന് മുന്‍ നായകന്‍ വിരാട് കോലി. ദക്ഷിണാഫ്രിക്കക്കെതിരായ റാഞ്ചി ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെയാണ് കോലി ഗില്ലിനെ മറികടന്ന് നാലാം സ്ഥാനത്തെത്തിയത്. മുന്‍ നായകന്‍ രോഹിത് ശര്‍മ തന്നെയാണ് പുതിയ റാങ്കിംഗിലും ഒന്നാം സ്ഥാനത്ത്.

ദക്ഷിണാഫ്രിക്കക്കെതിരായ റാഞ്ചി ഏകദിനത്തില്‍ 120 പന്തില്‍ 135 റണ്‍സടിച്ച കോലി കരിയറില 52-ാം ഏകദിന സെഞ്ചുറി നേടിയിരുന്നു. കോലിയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ 17 റണ്‍സിന് മത്സരം ജയിച്ചു. പരിക്കുമൂലം ഏകദിന പരമ്പരയില്‍ കളിക്കാത്തത് ശുഭ്മാന്‍ ഗില്ലിന് തിരിച്ചടിയായി. ഒന്നാം സ്ഥാനത്തുള്ള രോഹിത്തിന് 783 റേറ്റിംഗ് പോയന്‍റും നാലാം സ്ഥാനത്തുള്ള കോലിക്ക് 751 റേറ്റിംഗ് പോയന്‍റുമാണുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിലും തിളങ്ങിയ കോലി അടുത്ത റാങ്കിംഗില്‍ രോഹിത്തിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിക്കുമൂലം ഏകദിന പരമ്പരയില്‍ കളിക്കാത്ത ശ്രേയസ് അയ്യര്‍ ഒമ്പതാം സ്ഥാനം നിലനിര്‍ത്തി. ന്യൂസിലന്‍ഡിന്‍റെ ഡാരില്‍ മിച്ചല്‍ രണ്ടാമതുള്ള റാങ്കിംഗില്‍ അഫ്ഗാനിസ്ഥാന്‍റെ ഇബ്രാഹിം സര്‍ദ്രാനാണ് മൂന്നാമത്. റാഞ്ചി ഏകദിനത്തില്‍ അര്‍ധസെഞ്ചുറി നേടിയ കെ എല്‍ രാഹുല്‍ രണ്ട് സ്ഥാനം ഉയര്‍ന്ന് പതിനാലാം സ്ഥാനത്തെത്തി. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ തിളങ്ങിയ ദക്ഷിണാഫ്രിക്കയുടെ മാത്യു ബ്രീറ്റ്സ്കീ 17 സ്ഥാനം ഉയര്‍ന്ന് 31-ാം സ്ഥാനത്തെത്തിയതാണ് മറ്റൊരു മാറ്റം. ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ കുല്‍ദീപ് യാദവ് ഒരു സ്ഥാനം ഉയര്‍ന്ന് ആറാം സ്ഥാനത്തേക്ക് കയറി. അഫ്ഗാനിസ്ഥാന്‍റെ റാഷിദ് ഖാനാണ് ഒന്നാമത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക