വിദേശത്തെ ബൗൺസുള്ള പിച്ചുകളിൽ ഏഷ്യൻ ബാറ്റർമാർക്കും തിളങ്ങാൻ സാധിക്കുമെന്ന് ആദ്യം തെളിയിച്ചത് സച്ചിനാണെങ്കിലും, ആ വിശ്വാസത്തെ അടുത്ത തലത്തിലേക്ക് ഉയർത്തിയത് വിരാട് കോലിയാണെന്ന് ഡിവില്ലിയേഴ്സ്.

ജൊഹാനസ്ബര്‍ഗ്: വിദേശ ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനത്തിന്‍റെ കാര്യത്തിൽ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറേക്കാൾ മികച്ച താരം വിരാട് കോലിയാണെന്ന് ദക്ഷിണാഫ്രിക്കൻ മുൻ നായകൻ എബി ഡിവില്ലിയേഴ്സ്. ശ്രീലങ്കയ്‌ക്കെതിരായ ഗാലെ ടെസറ്റിൽ ഇന്ത്യ 165 റൺസ് വിജയം നേടിയതിന് പിന്നാലെ തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവേയാണ് ആർ‌സി‌ബിയിലെ മുൻ സഹതാരം കൂടിയായ കോലിയുടെ പ്രകടനത്തെ പ്രകീർത്തിച്ച് ഡിവില്ലിയേഴ്സ് രംഗത്തെത്തിയത്.

വിദേശത്തെ ബൗൺസുള്ള പിച്ചുകളിൽ ഏഷ്യൻ ബാറ്റർമാർക്കും തിളങ്ങാൻ സാധിക്കുമെന്ന് ആദ്യം തെളിയിച്ചത് സച്ചിനാണെങ്കിലും, ആ വിശ്വാസത്തെ അടുത്ത തലത്തിലേക്ക് ഉയർത്തിയത് വിരാട് കോലിയാണെന്ന് ഡിവില്ലിയേഴ്സ് പറ‌ഞ്ഞു. സച്ചിൻ തുടങ്ങിവെച്ച ആ വഴിയിലൂടെ നടന്ന് കോലി ഇന്ത്യൻ ടീമിന്‍റെ വിദേശ മത്സരങ്ങളിലെ പ്രകടന നിലവാരം ഉയർത്തിയെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി. എന്നാൽ കണക്കുകൾ പരിശോധിച്ചാൽ 200 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 15,921 റൺസ് നേടിയ സച്ചിനാണ് റൺവേട്ടയിൽ മുന്നിൽ. സച്ചിന്‍റെ ആകെ റൺസിന്റെ 55 ശതമാനത്തോളവും (8,705 റൺസ്) വിദേശ മണ്ണിലായിരുന്നു.അതേസമയം 123 ടെസ്റ്റുകളിൽ നിന്ന് 9,230 റൺസ് നേടിയ കോഹ്‌ലി, വിദേശത്ത് 66 മത്സരങ്ങളിൽ നിന്ന് 4,774 റൺസാണ് ആകെ നേടിയിട്ടുള്ളത്.

എന്നാൽ കണക്കുകൾക്കപ്പുറം വിദേശ ടെസ്റ്റ് പരമ്പരകളിൽ വിജയിക്കുന്ന ഒരു ടീമായി ഇന്ത്യയെ മാറ്റിയെടുക്കാൻ കോലിയുടെ നേതൃത്വത്തിനും പ്രകടനത്തിനും സാധിച്ചുവെന്നാണ് ഡിവില്ലിയേഴ്സ് ചൂണ്ടിക്കാട്ടി. സച്ചിനും കോലിയും ഉണ്ടാക്കിയ ഈ സ്വാധീനം കെ എൽ രാഹുൽ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയ നിലവിലെ ഇന്ത്യൻ ബാറ്റർമാർക്കും സഹായകരമാകുന്നുണ്ടെന്നും ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു. സാങ്കേതികമായി മികച്ച കഴിവുള്ള കെ എൽ രാഹുലിന് വിദേശത്ത് മികച്ച ശരാശരി സ്വന്തമാക്കാൻ കഴിയുമെന്നും, 100 റൺസ് നേടിയാൽ പോരാ, അത് 180 വരെയെങ്കിലും ഉയർത്താൻ രാഹുൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഡിവില്ലിയേഴ്സ് ഉപദേശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക