ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിരാട് കോലി സെഞ്ചുറി നേടി തിളങ്ങിയതിന് പിന്നാലെയായിരുന്നു വികാസ് കോലിയുടെ പരാമര്‍ശം.

ദില്ലി: വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പൊടുന്നനെ വിരമിച്ചതിനെ വിമർശിച്ച മുന്‍ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കര്‍ക്കെതിരെ തുറന്നടിച്ച് വിരാട് കോലിയുടെ സഹോദരന്‍ വികാസ് കോലി. ജോ റൂട്ടിനെപ്പോലെയുള്ള താരങ്ങള്‍ ടെസ്റ്റില്‍ സെഞ്ചുറികള്‍ വാരിക്കൂട്ടുമ്പോള്‍ വിരാട് കോലി കടുപ്പമേറിയ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച് എളുപ്പമുള്ള ഫോര്‍മാറ്റായ ഏകദിനത്തില്‍ മാത്രം തുടരാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മഞ്ജരേക്കര്‍ പറഞ്ഞിരുന്നു.

ക്രിക്കറ്റ് വിദഗ്ദനായ ഒരാള്‍ ക്രിക്കറ്റിലെ എളുപ്പമുള്ള ഫോര്‍മാറ്റിനെക്കുറിച്ച് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ പിന്നെ നിങ്ങളൊന്ന് ചെയ്തു കാണിക്കു, പറയുന്നത്ര എളുപ്പമല്ല അത് ചെയ്യാന്‍ എന്നായിരുന്നു മഞ്ജരേക്കറുടെ പേര് പറയാതെ വികാസ് കോലി ത്രെഡ്സില്‍ പോസ്റ്റ് ചെയ്തതത്. കോലിക്കെതിരായ പരാമര്‍ശത്തിനെതിരെ നേരത്തെയും വികാസ് കോലി മഞ്ജരേക്കര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

ജോ റൂട്ടിനെപ്പോലെയുള്ള താരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ ഉയരങ്ങള്‍ താണ്ടുമ്പോള്‍ എന്‍റെ ചിന്ത മുഴുവന്‍ വിരാട് കോലിയെക്കുറിച്ചാണ്. അദ്ദേഹം പെട്ടെന്ന് ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി. ടെസ്റ്റ് ക്രിക്കറ്റിലെ അഞ്ച് വര്‍ഷത്തെ കഠിനകാലത്തിനുശേഷമാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ പരിമിതികള്‍ മറികടക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം കോലിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.ടെസ്റ്റ് ക്രിക്കറ്റില്‍ വിരമിച്ചതിനൊപ്പം ക്രിക്കറ്റില്‍ നിന്ന് തന്നെ വിരമിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ കുറ്റം പറയാന്‍ പറ്റില്ല. പക്ഷെ ഒരു ടോപ് ഓര്‍ഡര്‍ ബാറ്റര്‍ക്ക് എളുപ്പം സ്കോര്‍ ചെയ്യാന്‍ കഴിയുന്ന ഏകദിന ഫോര്‍മാറ്റാണ് അദ്ദേഹം തെരഞ്ഞെടുത്തത്. അത് ഏറ്റവും എളുപ്പമുള്ള ഫോര്‍മാറ്റാണെന്നായിരുന്നു കോലിക്കെതിരെയുള്ള മഞ്ജരേക്കറുടെ വാക്കുകള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക