വെസ്റ്റ് ഇൻഡീസിനെതിരായ അഹമ്മദാബാദ് ടെസ്റ്റിൽ കെ എൽ രാഹുൽ സെഞ്ചുറി നേടി. സെഞ്ചുറിക്ക് ശേഷം രണ്ട് വിരലുകൾ വായിൽ വെച്ചുള്ള രാഹുലിന്റെ പ്രത്യേക ആഘോഷം സോഷ്യൽ മീഡിയയിൽ വൈറലായി.

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ അഹമ്മദാബാദ് ടെസ്റ്റില്‍ സെഞ്ചുറി നേടിയിരുന്നു. 197 പന്തില്‍ 100 റണ്‍സുമായിട്ടാണ് രാഹുല്‍ മടങ്ങിയത്. സ്വന്തം നാട്ടില്‍ രാഹുല്‍ നേടുന്ന രണ്ടാമത്തെ മാത്രം സെഞ്ചുറിയാണിത്. ഒന്നാകെ 11 സെഞ്ചുറിയാണ് രാഹുല്‍ നേടിയത്. ആദ്യ സെഷനില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ രാഹുല്‍, രണ്ടാം സെഷനിന്റെ തുടക്കത്തില്‍ തന്നെ പുറത്താവുകയും ചെയ്തു. ജോമല്‍ വറിക്കാന്റെ ഓവറില്‍ ഷോര്‍ട്ട് കവറില്‍ ജസ്റ്റിന്‍ ഗ്രീവ്‌സിന് ക്യാച്ച് നല്‍കിയാണ് രാഹുല്‍ മടങ്ങുന്നത്. 197 പന്തുകള്‍ നേരിട്ട താരം 12 ബൗണ്ടറികള്‍ നേടി.

രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റോസ്റ്റണ്‍ ചേസിന്റെ പന്ത് മിഡ് വിക്കറ്റിലേക്ക് തട്ടിയിട്ട രാഹുല്‍ സ്‌പെഷ്യല്‍ ആയി തന്നെ സെഞ്ചുറി ആഘോഷിച്ചു. ഇടത് കയ്യിലെ രണ്ട് വിരലുകള്‍ വായില്‍ വച്ചാണ് രാഹുല്‍ സെഞ്ചുറി ആഘോഷിച്ചത്. എന്നാല്‍ രാഹുലിന്റെ ചേഷ്ട എന്താണെന്ന് വ്യക്തമല്ല. ഈ വര്‍ഷം മാര്‍ച്ചില്‍ ജനിച്ച പെണ്‍കുഞ്ഞിന് വേണ്ടി സമര്‍പ്പിച്ചതാവാമെന്നാണ് വിലയിരുത്തല്‍. വീഡിയോ കാണാം...

Scroll to load tweet…

Scroll to load tweet…

ഇന്ന് രാഹുലിന് പുറമെ ശുഭ്മാന്‍ ഗില്ലിന്റെ (50) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെടുത്തിട്ടുണ്ട്. ധ്രുവ് ജുറല്‍ (67), രവീന്ദ്ര ജഡേജ (42) എന്നിവരാണ് ക്രീസില്‍. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. എന്നാല്‍ വ്യക്തിഗത സ്‌കോറിനോട് 32 റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് ഗില്‍ മടങ്ങി. രാഹുലിനൊപ്പം 98 റണ്‍സ് ചേര്‍ക്കാന്‍ ഗില്ലിന് സാധിച്ചിരുന്നു. റോസ്റ്റണ്‍ ചേസിന്റെ പന്തില്‍ ജസ്റ്റിന്‍ ഗ്രീവ്‌സിനായിരുന്നു ക്യാച്ച്. പിന്നാലെ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ രാഹുലും മടങ്ങി. നേരത്തെ, നല്ല തുടക്കമായിരുന്നു ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ യശസ്വി ജയ്സ്വാള്‍ (36) രാഹുല്‍ സഖ്യം 68 റണ്‍സ് ചേര്‍ത്തു.

എന്നാല്‍ ജയ്സ്വാളിനെ വീഴ്ത്താന്‍ വിന്‍ഡീസ് പേസര്‍ ജെയ്ഡന്‍ സീല്‍സിന് സാധിച്ചു. വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച്. തുടര്‍ന്ന് ക്രീസിലെത്തിയ സായ് സുദര്‍ശന് (7) തിളങ്ങാനായില്ല. 19 പന്തുകള്‍ നേരിട്ട സായ് സുദര്‍ശനെ റോസ്റ്റണ്‍ ചേസ് വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്ന് ഒന്നാം ഗില്‍ - രാഹുല്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. 20 റണ്‍സിനിടെ രണ്ട് ഓപ്പണര്‍മാരും മടങ്ങി. റണ്‍സെടുക്കും മുമ്പ് ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍, സിറാജിന്റെ പന്തില്‍ പുറത്തായി. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് ക്യാച്ച്. പിന്നാലെ ജോണ്‍ ക്യാംപെലും (8) മടങ്ങി. ഇത്തവണ ജസ്പ്രിത് ബുമ്രയുടെ പന്തില്‍ ജുറലിന് ക്യാച്ച്. തൊട്ടുപിന്നാലെ ബ്രന്‍ഡന്‍ കിംഗിനെ (13) സിറാജ് ബൗള്‍ഡാക്കി. അടുത്തത് അലിക് അതനാസെയുടെ (12) ഊഴമായിരുന്നു. സിറാജിന്റെ തന്നെ പന്തില്‍ സ്ലിപ്പില്‍ കെ എല്‍ രാഹുലിന് ക്യാച്ച്. ഷായ് ഹോപ്പിനെ (26) കുല്‍ദീപ് ബൗള്‍ഡാക്കുക കൂടി ചെയ്തതോടെ അഞ്ചിന് 90 എന്ന നിലയിലായി വിന്‍ഡീസ്.

ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ 72 റണ്‍സിനിടെ വിന്‍ഡീസിന് നഷ്ടമായി. ഗ്രീവ്സിന് പുറമെ റോസ്റ്റണ്‍ ചേസ് (24), ഖാരി പിയേരെ (11), ജോമല്‍ വറിക്കന്‍ (8), ജുവാന്‍ ലയ്നെ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഇരു ടീമിന്റെയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ്: ടാഗ്‌നരൈന്‍ ചന്ദര്‍പോള്‍, ജോണ്‍ കാംബെല്‍, അലിക്ക് അത്‌നാസെ, ബ്രാന്‍ഡന്‍ കിംഗ്, ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), റോസ്റ്റണ്‍ ചേസ് (ക്യാപ്റ്റന്‍), ജസ്റ്റിന്‍ ഗ്രീവ്‌സ്, ജോമെല്‍ വാരിക്കന്‍, ഖാരി പിയറി, ജോഹാന്‍ ലെയ്ന്‍, ജെയ്ഡന്‍ സീല്‍സ്.

YouTube video player