ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ രവീന്ദ്ര ജഡേജയുടെ അസാധാരണ ഫീൽഡിംഗ് പ്രകടനം ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാഴ്ത്തി.
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ ഫീല്‍ഡിംഗ് പ്രകടനവുമായി രവീന്ദ്ര ജഡേജ. ഇംഗ്ലീഷ് താരം ജാമി സ്മിത്തിനെ പുറത്താക്കാന്‍ കാണിച്ച ഫീല്‍ഡിംഗ് മികവാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ലീഡ്‌സില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിനോട് അടുക്കകയാണ് ഇംഗ്ലണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ടിന് 455 എന്ന നിലയിലെത്തിയിട്ടുണ്ട് ആതിഥേയര്‍. ഒല്ലി പോപ്പ് (106), ഹാരി ബ്രൂക്ക് (99) എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.
40 റണ്‍സെടുത്ത ജാമി സ്മിത്ത് ഭീഷണിയാവുമെന്ന് തോന്നിക്കെയാണ് ജഡേജ മിന്നുന്ന ഫീല്‍ഡിംഗ് പ്രകടനത്തിലൂടെ സ്മിത്തിനെ മടക്കുന്നത്. പ്രസിദ്ധിന്റെ ഷോര്‍ട്ട് ബോള്‍, സ്മിത്ത് പുള്‍ ചെയ്തു. പന്ത് ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രവീന്ദ്ര ജഡേജയുടെ കൈകളിലേക്ക്. ബൗണ്ടറി ലൈനില്‍ ജഡ്ഡു ക്യാച്ചെടുത്തെങ്കിലും അദ്ദേഹത്തിന് നിയന്ത്രണം നഷ്ടമായി. ജഡേജയ്ക്ക് ലൈനിന് അപ്പുറം കടന്നെങ്കിലും പന്ത് കൈമറി. ഓടിയെത്തിയ സായ് സുദര്‍ശന്‍ പന്ത് കയ്യിലൊതുക്കി. വീഡിയോ കാണാം..
അതേസമയം, മൂന്നാം ദിനം അംപയറോട് പ്രകോപിതനായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത്. ലീഡ്‌സില്‍ പുരോഗമിക്കുന്ന മത്സരത്തിന്റെ ആദ്യ മണിക്കൂറുകളിലാണ് സംഭവം. മത്സരത്തില്‍ ഇംഗ്ലണ്ടിന് ഇന്ന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഒല്ലി പോപ് (106), ബെന്‍ സ്റ്റോക്‌സ് (20) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ഇംഗ്ലണ്ടിന് നഷ്ടമായത്. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.
ഇതിനിടെയാണ് റിഷഭ്, അംപയറുമായി കയര്‍ത്തത്. മത്സരത്തിന് ഉപയോഗിക്കുന്ന പന്ത് മാറ്റണമെന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര അംപയറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അംപയര്‍ പരിശോധനയ്ക്ക് ശേഷം ആ പന്തില്‍ തന്നെ മത്സരം തുടരാന്‍ പറയുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരം റിഷഭിന് അത് അത്ര രസിച്ചില്ല. നീരസം പ്രകടമാക്കിയ റിഷഭ്, പന്ത് വലിച്ചെറിയുകയായിരുന്നു. അംപയറോടുള്ള വിയോജിപ്പ് പ്രകടമാക്കിയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പന്ത് വലിച്ചെറിഞ്ഞത്.



