ക്ഷമയുടെ പര്യായമായി ക്രീസില്‍ നിന്ന വിരാട് കോലി ബൗണ്ടറികള്‍ക്ക് പകരം സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയുമാണ് സ്കോര്‍ ഉയര്‍ത്തിയത്. സെഞ്ചുറിയിലെത്തുമ്പോള്‍ കോലി ആകെ നേടിയത് അഞ്ച് ബൗണ്ടറികള്‍ മാത്രമായിരുന്നു.

അഹമ്മദാബാദ്: അഹമ്മദാബ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടിയതോടെ നീണ്ട മൂന്നര വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാട് കോലി വിരാമമിട്ടത്. 2019 നംവബറില്‍ ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയശേഷമുള്ള ആദ്യ ടെസ്റ്റ് സെഞ്ചുറിയാണ് ഇന്ന് അഹമ്മദാബാദില്‍ ഓസ്ട്രേലിയക്കെതിരെ വിരാട് കോലി കുറിച്ചത്.

ക്ഷമയുടെ പര്യായമായി ക്രീസില്‍ നിന്ന വിരാട് കോലി ബൗണ്ടറികള്‍ക്ക് പകരം സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയുമാണ് സ്കോര്‍ ഉയര്‍ത്തിയത്. സെഞ്ചുറിയിലെത്തുമ്പോള്‍ കോലി ആകെ നേടിയത് അഞ്ച് ബൗണ്ടറികള്‍ മാത്രമായിരുന്നു. ആദ്യ സെഷനില്‍ രവീന്ദ്ര ജഡേജയെ നഷ്ടമായശേഷം കോലിയും ഭരതും ചേര്‍ന്ന് കരുതലോടെയാണ് മുന്നേറിയത്. ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ ഒരു ബാറ്ററുടെ കുറവുള്ളതിനാല്‍ സാഹസിക ഷോട്ടുകള്‍ പരമാവധി കുറച്ച് സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ഓസീസിന്‍റ ഒന്നാം ഇന്നിംഗ്സ് ലീഡ് കുറക്കാനായിരുന്നു ആദ്യ സെഷനില്‍ വിരാട് കോലിയും ഭരത്തും ശ്രമിച്ചത്.

ബാറ്റെടുത്തവരെല്ലാം തിളങ്ങി; അഹമ്മദാബാദില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് ടീം ഇന്ത്യ

ആദ്യ സെഷനില്‍ ടോഡ് മര്‍ഫിയുടെ പന്ത് ഷോര്‍ട്ട് സ്ക്വയര്‍ ലെഗ്ഗിലേക്ക് പന്ത് തട്ടിയിട്ട് സിംഗിളെടുക്കാനായി കോലി ഓടി. എന്നാല്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ഭരത് തുടക്കമിട്ടശേഷം റണ്‍സിനായി ഓടാതെ വിരാട് കോലിയോട് നോ പറഞ്ഞു. ഉടന്‍ തിരിച്ചോടി ക്രീസിലത്തി അപകടം ഒഴാവാക്കിയെങ്കിലും അതിനുശേഷം കോലി റണ്‍ ഓടാത്തതിന് ഭരതിനെ നോക്കിപ്പേടിപ്പിക്കുകയും ചെയ്തു. കൊല്ലുന്ന നോട്ടമെന്നായിരുന്നു കോലിയുടെ നോട്ടത്തെക്കുറിച്ച് കമന്‍ററി ബോക്സിലുണ്ടായിരുന്ന രവി ശാസ്ത്രിയുടെ കമന്‍റ്.

Scroll to load tweet…

ലഞ്ചിനുശേഷം തകര്‍ത്തടിച്ച ശ്രീകര്‍ ഭരത് കാമറൂണ്‍ ഗ്രീനിന്‍റെ ഒരോവറില്‍ 21 റണ്‍സടിച്ചെങ്കിലും അധികം വൈകാതെ പുറത്തായി. കോലി തൊണ്ണൂറുകളില്‍ നില്‍ക്കുമ്പോഴാണ് ഭരത് 44 റണ്‍സെടുത്ത് മടങ്ങിയത്. പിന്നീട് അക്സറിനെ കൂട്ടുപിടിച്ചാണ് കോലി സെഞ്ചുറി പൂര്‍ത്തിയാക്കിത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ സെ‍ഞ്ചുറി കൂട്ടുകെട്ടുയര്‍ത്തുകയും ചെയ്തു.