തുടർച്ചയായ രണ്ടാം തോൽവിയോടെ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, ഇത് ടീമിന്റെ സെമി ഫൈനൽ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു. അലീസ ഹീലിയുടെ സെഞ്ചുറിയാണ് ഓസീസിന് തകർപ്പൻ ജയം സമ്മാനിച്ചത്.

വിശാഖപട്ടണം: വനിതാ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ ജയത്തോടെ ഓസ്‌ട്രേലിയ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ച ഓസീസിന് ഏഴ് പോയിന്റാമുള്ളത്. ഒരു മത്സരം മഴയെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു. വിശാഖപട്ടണത്ത്, ഇന്ത്യയെ മൂന്ന് വിക്കറ്റിനാണ് ഓസീസ് പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 331 റണ്‍സ് വിജയലക്ഷ്യം ഓസ്ട്രേലിയ 49 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 107 പന്തില്‍ 142 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അലീസ ഹീലിയാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. എല്ലിസ് പെറി (പുറത്താവാതെ 47), അഷ്ലി ഗാര്‍ഡ്നര്‍ (46 പന്തില്‍ 45), ഫോബ് ലിച്ച്ഫീല്‍ഡ് (39 പന്തില്‍ 40) എന്നിവരുടെ ഇന്നിംഗ്സുകള്‍ നിര്‍ണായകമായി.

പോയിന്റെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. തുടര്‍ച്ചയായ രണ്ട് മത്സരം തോറ്റ ഇന്ത്യക്ക് നാല് മത്സങ്ങളില്‍ നാല് പോയിന്റ് മാത്രമാണുള്ളത്. ഇന്നലെ ഓസീസിനോടും അതിന് മുമ്പ് ദക്ഷിണാഫ്രിക്കയോടും ഇന്ത്യ പരാജയപ്പെട്ടു. പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവര്‍ക്കെതിരെ ആയിരുന്നു ഇന്ത്യയുടെ ജയം. ഇനി ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെയാണ് ഇന്ത്യക്ക് മത്സരമുള്ളത്. മൂന്ന് മത്സരങ്ങളില്‍ മൂന്നും ജയിച്ച ഇംഗ്ലണ്ട് പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. ആറ് പോയിന്റാണ് അവര്‍ക്കുള്ളത്.

മൂന്ന് മത്സരങ്ങള്‍ നാല് പോയിന്റ് നേടിയ ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്ത്. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ബംഗ്ലാദേശിനെ തോല്‍പ്പിക്കാന്‍ സാധിച്ചിച്ചാല്‍, ഇന്ത്യയെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്താന്‍ സാധിക്കും. മൂന്ന് മത്സരം കളിച്ച ന്യൂസിലന്‍ഡ് രണ്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്ത്. ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍.

ഓസീസിനെതിരെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് സ്മൃതി മന്ദാന (66 പന്തില്‍ 80), പ്രതിക റാവല്‍ (96 പന്തില്‍ 75) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 48.5 ഓവറില്‍ ഇന്ത്യ എല്ലാവരും പുറത്താവുകയായിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി അന്നാബെല്‍ സതര്‍ലാന്റ് അഞ്ച് വിക്കറ്റ് വീഴ്ത്തി. സോഫി മൊളിനെക്സിന് മൂന്ന് വിക്കറ്റുണ്ട്. മറുപടി ബാറ്റിംഗില്‍ മികച്ച ഓസീസിന് തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഹീലി - ലിച്ച്ഫീല്‍ഡ് സഖ്യം 85 റണ്‍സ് ചേര്‍ത്തു. 12-ാം ഓവറില്‍ ഇന്ത്യ കൂട്ടുകെട്ട് പൊളിച്ചു.

ലിച്ച്ഫീല്‍ഡിനെ ശ്രീ ചരണി പുറത്താക്കി. തുടര്‍ന്ന് ക്രീസിലെത്തിയ പെറി, ഹീലിക്ക് പിന്തുണ നല്‍കി. എന്നാല്‍ പെറി, പരിക്കിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായി. തുടര്‍ന്നെത്തിയ ബേത് മൂണി (4), അന്നാബെല്‍ സതര്‍ലാന്‍ഡ് (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ ഹീലിയും മടങ്ങി. മൂന്ന് സിക്സും 21 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹീലിയുടെ വീരോചിത ഇന്നിംഗ്സ്. ഹീലി മടങ്ങിയെങ്കിലും ഗാര്‍ഡ്നര്‍, പെറി (പുറത്താവാതെ (47) എന്നിവരുടെ ഇന്നിംഗ്സുകള്‍ ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. തഹ്ലിയ മഗ്രാത് (12), സോഫി മൊളിനെക്സ് (18) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കിം ഗാര്‍ത്ത് (14) പെറിക്കൊപ്പം പുറത്താവാതെ നിന്നു.

YouTube video player