ക്യാപ്റ്റൻ നജ്‌ല സിഎംസി, ഓപ്പണർ മാളവിക സാബു എന്നിവർ മാത്രമാണ് കേരള ബാറ്റിങ് നിരയിൽ അല്പമെങ്കിലും പിടിച്ചു നിന്നത്.
പുതുച്ചേരി: വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെന്‍റിൽ സൗരാഷ്ട്രയോട് തോല്‍വി വഴങ്ങി കേരളം. മൂന്ന് വിക്കറ്റിനായിരുന്നു സൗരാഷ്ട്രയുടെ വിജയം. ടൂർണ്ണമെന്‍റിൽ കേരളത്തിന്‍റെ രണ്ടാം തോൽവിയാണ് ഇത്. സ്കോര്‍ കേരളം 45 ഓവറില്‍ 156ന് ഓള്‍ ഔട്ട്, സൗരാഷ്ട്ര 49.4 ഓവറില്‍ 157-7.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 45 ഓവറിൽ 156 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ക്യാപ്റ്റൻ നജ്‌ല സിഎംസി, ഓപ്പണർ മാളവിക സാബു എന്നിവർ മാത്രമാണ് കേരള ബാറ്റിങ് നിരയിൽ അല്പമെങ്കിലും പിടിച്ചു നിന്നത്. നജ്‌ല 40ഉം മാളവിക 39ഉം റൺസ് നേടി. വൈഷ്ണ എം പി 16ഉം അജന്യ ടി പി 11ഉം റൺസെടുത്തപ്പോൾ മറ്റുള്ളവർ രണ്ടക്കം കാണാതെ പുറത്തായി. സൗരാഷ്ട്രയ്ക്ക് വേണ്ടി ഹീർവ മൂന്നും ആയുഷി, ജഡേജ ഹർഷിതാബ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ലോക ക്രിക്കറ്റില്‍ അത് ചെയ്യാന്‍ കഴിയുക ഇന്ത്യക്ക് മാത്രം, തുറന്നു പറഞ്ഞ് മിച്ചല്‍ സ്റ്റാര്‍ക്ക്
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്രയ്ക്ക് ഓപ്പണർ ഉമേശ്വരിയുടെ മികച്ച ഇന്നിങ്സാണ് വിജയമൊരുക്കിയത്. ഉമേശ്വരി 71 റൺസ് നേടി. മധ്യ ഓവറുകളിൽ തുടരെ വിക്കറ്റുകൾ വീഴ്ത്തി കേരള ബൗളർമാർ പിടിമുറുക്കിയെങ്കിലും രണ്ട് പന്തുകൾ ബാക്കി നിൽക്കെ സൗരാഷ്ട്ര ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി അജന്യ ടി പി രണ്ടും ജോഷിത വി ജെ, നിയ നസ്നീൻ, അലീന എം പി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. കഴിഞ്ഞ മത്സരങ്ങളില്‍ കേരളം മേഘാലയക്കെതിരെയും ഹരിയാനക്കെതിരെയും തകര്‍പ്പൻ ജയം നേടിയ കേരളം അതിന് മുമ്പ് പഞ്ചാബിനോട് തോറ്റിരുന്നു.
