പാക്കിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശും ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമായിരുന്നു ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനായി കാത്തിരുന്നത്

ലണ്ടന്‍: ലോകകപ്പില്‍ ഇന്നലെ നടന്ന ഇന്ത്യക്കെതിരായ മത്സരം ഇംഗ്ലണ്ടിന് ഏറെ നിര്‍ണായകമായിരുന്നു. സെമി സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്കെതിരായ വിജയം ഇംഗ്ലീഷ് പടയ്ക്ക് അനിവാര്യമായിരുന്നു. കരുതിക്കളിച്ച ഇംഗ്ലണ്ട് വിജയം സ്വന്തമാക്കുകയും ചെയ്തു. പാക്കിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശും ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമായിരുന്നു ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനായി കാത്തിരുന്നത്. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ക്ക് മേല്‍ സെഞ്ചുറി പായിച്ച് ബെയര്‍സ്റ്റോ ഇംഗ്ലീഷ് പടക്ക് വിജയം നല്‍കി. 

ഇംഗ്ലണ്ടിന്‍റെ ജയം മറ്റു ടീമുകളുടെ സെമി സ്വപ്നങ്ങളെ ബാധിക്കുന്നത് ഇങ്ങനെ

ഇന്ത്യ-ഇംഗ്ലണ്ട് മത്സരഫലം കാത്തിരുന്നത് ഇരുടീമുകളുടേയും ആരാധകർ മാത്രമായിരുന്നില്ല. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകൾക്കും നിർണായകമായിരുന്നു മത്സരഫലം. 31 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തിയതോടെ ഇംഗ്ലണ്ട് സെമിസാധ്യത സജീവമാക്കിയപ്പോള്‍ ശ്രീലങ്ക ടൂർണമെന്‍റിൽ നിന്നു പുറത്തായി.

ഇനി രണ്ട് കളികളാണ് ലങ്കയ്ക്ക് ബാക്കിയുള്ളത്. രണ്ടിലും ജയിച്ചാലും ലഭിക്കുക പത്ത് പോയിന്‍റാണ്. ഇംഗ്ലണ്ട് ഇനിയുള്ള കളികൾ തോറ്റാലും അഞ്ച് വിജയങ്ങളിൽ നിന്നായി 10 പോയിന്‍റുണ്ട്. മഴ നഷ്ടമാക്കിയ രണ്ടു മത്സരങ്ങളിലെ പോയിന്‍റുകള്‍ പങ്കിടേണ്ടി വന്നതാണ് ലങ്കയ്ക്ക് വെല്ലുവിളിയായത്.

പാക്കിസ്ഥാൻ, ബംഗ്ലാദേശ് ടീമുകൾക്കും സാധ്യതയുണ്ട്. പാക്കിസ്ഥാന് ഇപ്പോൾ 8 കളികളിൽ നിന്ന് ഒൻപത് പോയിന്‍റ്. ഇംഗ്ലണ്ട് ന്യൂസീലൻഡിനോട് തോൽക്കുകയും ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാൻ ജയിക്കുകയും ചെയ്താൽ സെമിയിൽ കടക്കാം. 

ബംഗ്ലാദേശിന് ഇപ്പോൾ ഏഴുകളികളിൽ നിന്നായി ഏഴ് പോയിന്‍റാണുള്ളത്. ഇനി ഇന്ത്യ, പാക്കിസ്ഥാൻ എന്നീ ടീമുകൾക്കെതിരെയാണ് ബാക്കിയുള്ള രണ്ടു മത്സരങ്ങൾ. ഇരുവരേയും തോൽപ്പിക്കുകയെന്നത് ടീമിന് എളുപ്പമാകില്ല. ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടും തോൽക്കണം. അങ്ങനെയെങ്കിൽ ബംഗ്ലാ കടുവകൾ ആദ്യമായി ലോകകപ്പ് സെമിയിലെത്തും.