കരുത്തരായ ഇന്ത്യക്കെതിരെ പൊരുതി എന്ന ആശ്വാസം മാത്രം ബാക്കിയായ ബംഗ്ലാദേശിനെതിരെ 28 റണ്‍സിന്‍റെ വിജയമാണ് കോലിപ്പട സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ട് വച്ച് 315 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ 286 റണ്‍സെടുക്കുമ്പോഴേക്കും ബംഗ്ലാദേശിന്‍റെ പോരാട്ടം അവസാനിച്ചു

ബര്‍മിംഗ്ഹാം: വിറപ്പിക്കാനെത്തിയ ബംഗ്ലാദേശിനെ തുരത്തിയോടിച്ച് രാജകീയമായാണ് ലോകകപ്പിന്‍റെ സെമിയിലേക്ക് ടീം ഇന്ത്യ മുന്നേറിയത്. കരുത്തരായ ഇന്ത്യക്കെതിരെ പൊരുതി എന്ന ആശ്വാസം മാത്രം ബാക്കിയായ ബംഗ്ലാദേശിനെതിരെ 28 റണ്‍സിന്‍റെ വിജയമാണ് കോലിപ്പട സ്വന്തമാക്കിയത്.

ഇന്ത്യ മുന്നോട്ട് വച്ച് 315 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ 286 റണ്‍സെടുക്കുമ്പോഴേക്കും ബംഗ്ലാദേശിന്‍റെ പോരാട്ടം അവസാനിച്ചു. സെഞ്ചുറി നേടിയ ഹിറ്റ്മാന്‍ വീണ്ടും ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നെടുംതൂണായപ്പോള്‍ നാല് വിക്കറ്റുമായി ജസ്പ്രീത് ബുമ്രയും മൂന്ന് വിക്കറ്റുമായി ഹാര്‍ദിക് പാണ്ഡ്യയും ബംഗ്ലാദേശിന്‍റെ സ്വപ്നങ്ങള്‍ തകര്‍ത്തു.

ഷാക്കിബ് അല്‍ ഹസനും മുഹമ്മദ് സെെഫുദ്ദീനും ബംഗ്ലാദേശിനായി അര്‍ധ സെഞ്ചുറികള്‍ നേടി. മുസ്താഫിസുര്‍ അഞ്ച് വിക്കറ്റ് പ്രകടനവും കാഴ്ചവെച്ചു. ഇപ്പോള്‍ മത്സരശേഷം ബംഗ്ലാദേശിന്‍റെ പ്രകടനത്തെ വാനോളം പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

ടൂര്‍ണമെന്‍റില്‍ ബംഗ്ലാദേശ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സച്ചിന്‍ പറഞ്ഞു. ഒന്നോ രണ്ടോ മത്സരങ്ങളില്‍ അല്ല, സ്ഥിരതോടെ അവര്‍ മികച്ച പ്രകടനം അവര്‍ പുറത്തെടുത്തു. ഇന്ത്യക്കെതിരെയുള്ള മത്സരത്തിലും അങ്ങനെ തന്നെയായിരുന്നു. ആ കൂട്ടുകെട്ടുകള്‍ കൂടുതല്‍ മുന്നോട്ട് പോയിരുന്നെങ്കില്‍ മത്സരം കടുത്തതാകുമായിരുന്നു. ആദ്യമായാണ് ബംഗ്ലാദേശിനെ ഇത്രയും മികച്ചതായി കാണുന്നതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.