അമ്മ വഴക്ക് പറഞ്ഞതിന് 12 വയസുകാരിയുടെ ആത്മഹത്യ; ദുരൂഹതയെന്ന് നാട്ടുകാര്‍
കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിച്ചിരുന്നെന്നും സംഭവം നടന്ന ഇന്നലെ രാത്രിയിലും ബഹളം കേട്ടിരുന്നതായി അയൽവാസികൾ പൊലീസിന് മൊഴി നൽകി.
ആലപ്പുഴ: കാർത്തികപള്ളിയിൽ അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത എന്ന് നാട്ടുകാര്‍. കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിച്ചിരുന്നെന്നും സംഭവം നടന്ന ഇന്നലെ രാത്രിയിലും ബഹളം കേട്ടിരുന്നതായി അയൽവാസികൾ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കാർത്തികപള്ളി വലിയകുളങ്ങര സ്വദേശി അശ്വതിയുടെ മകൾ ഹർഷയാണ് തൂങ്ങിമരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. അമ്മ വഴക്കുപറഞ്ഞതിൽ മനംനൊന്തുള്ള ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ചൈൾഡ് ലൈനിലും പിങ്ക് പൊലീസിലും അമ്മയ്ക്ക് എതിരെ പരാതി നൽകിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണമാണ് നാട്ടുകാരുടെ ആവശ്യം.
കുട്ടിയെ രണ്ടാനച്ഛനും അമ്മയും ചേർന്ന് ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് വീട്ടുകാർ പൊലീസിന് മൊഴി നൽകി. മറ്റ് കുടുംബപ്രശ്നങ്ങൾ ഇല്ലെന്നും ബന്ധുക്കൾ പ്രതികരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.