സ്കൂട്ടറിന് മുകളിൽ ഇരിക്കുന്ന 9കാരിയെ ഇയാൾ കടന്നുപിടിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നാട്ടുകാരുമായാണ് തർക്കമുണ്ടായത്.
ഹൈദരബാദ്: രക്ഷിതാക്കൾ സ്കൂട്ടറിലിരുത്തിയ 9കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ചായക്കടക്കാരന് നാട്ടുകാരുടെ ക്രൂരമർദ്ദനത്തിൽ കൊല്ലപ്പെട്ടു.ഹൈദരബാദിലെ ജിയാഗുഡിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരമാണ് 55കാരനായ അബ്ദുൾ അസീസ് 9വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനശ്രമം സിസിടിവിയിൽ പതിഞ്ഞതോടെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ഇയാളെ ക്രൂരമായി മർദ്ദിച്ചിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. സ്കൂട്ടറിന് മുകളിൽ ഇരിക്കുന്ന 9കാരിയെ ഇയാൾ കടന്നുപിടിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നാട്ടുകാരുമായാണ് തർക്കമുണ്ടായത്.
തർക്കത്തിനൊടുവിൽ ഒരു കൂട്ടം ആളുകൾ ഇയാളെ വടികൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ഇടിക്കുകയും ചെയ്തു. മർദ്ദനത്തിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് ഇയാൾക്ക് പ്രഥമശുശ്രൂഷ നൽകിയ ശേഷം ഉസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രണ്ട് കുട്ടികളുടെ പിതാവായ അസീസ്, ഭാര്യയുമായി പിരിഞ്ഞ് അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യ കഴിഞ്ഞ രണ്ട് വർഷമായി ബഞ്ചാര ഹിൽസിലാണ് താമസം. സംഭവവുമായി ബന്ധപ്പെട്ട് കുൽസുംപുര പോലീസ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 105, 3(5) എന്നിവ പ്രകാരം കണ്ടാലറിയാവുന്ന പലർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് മരിച്ച അസീസിനെതിരെ പോക്സോ നിയമപ്രകാരവും മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


