മൂന്നുമാസം മുമ്പ് ലെജിൻ രാജ്സാഗറിനെ വെട്ടിയിരുന്നു. ഈ വിരോധത്തിലാണ് സഹോദരന്മാർ ചേർന്ന് ഇയാളെ വെട്ടിയത്
തിരുവനന്തപുരം: വധശ്രമക്കേസിൽ സഹോദരങ്ങൾ പിടിയിൽ. ചിറയിൻകീഴ് അഴൂർ ഇടഞ്ഞിമൂല പുത്തൻവീട്ടിൽ വാവ കണ്ണൻ എന്ന് വിളിക്കുന്ന ലെജിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇടഞ്ഞിമൂല കണ്ണറ്റിൽ വീട്ടിൽ രാജ്സാഗർ (30), രാജ്സംക്രാന്ത് (27) എന്നിവർ പിടിയിലായിരിക്കുന്നത്. ഈ മാസം 21നാണ് കേസിനാസ്പദമായ സംഭവം എന്ന് പൊലീസ് പറയുന്നു.
പരാതിക്കാരനായ ലെജിൻ യാത്ര ചെയ്ത ബൈക്കിന്റെ ടയറിലെ കാറ്റ് അഴിച്ചു വിട്ടത് പരിശോധിച്ചുകൊണ്ട് നിന്നപ്പോള്‍ പ്രതികൾ വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതി. മൂന്നുമാസം മുമ്പ് ലെജിൻ രാജ്സാഗറിനെ വെട്ടിയിരുന്നു. ഈ വിരോധത്തിലാണ് സഹോദരന്മാർ ചേർന്ന് ഇയാളെ വെട്ടിയത്. പരാതിക്കാരനും നിരവധി കേസുകളിൽ പ്രതിയാണ്. ചിറയിൻകീഴ് സബ്ഇൻസ്പെക്ടറെ ആക്രമിച്ച കേസിലാണ് ഇയാൾ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയത്.
ചിറയിൻകീഴ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. കണ്ണന്‍റെ നിർദേശപ്രകാരം എസ്.ഐ സുമേഷിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സെപ്തംബര്‍ ആദ്യ വാരത്തില്‍ അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.
അരുവിക്കര മുളയറ കരിനെല്ലിയോട് നാലുസെന്റ് കോളനിയില്‍ അജി (40) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ അജി ഏഴാം തീയതി രാത്രി പത്തേകാലോടെ അയല്‍വാസിയായ മനോഹരന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും തുടര്‍ന്ന് വെട്ടു കത്തി ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
