പെരുമ്പാവൂര്‍ പൊലീസ് ആദ്യം പരിശോധിച്ചത് യാത്ര ചെയ്ത ബസിലെ സിസിടിവി. നോക്കുമ്പോൾ, മോഷണവും മോഷ്ടാവും വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പിന്നെ പൊലീസിൻ്റെ തെരച്ചിലായി.
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിൽ വാലറ്റ് മോഷണം. ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ, പ്രതി മണിക്കൂറുകൾക്ക് ഉള്ളിൽ പിടിയിലായി. ഇറങ്ങാൻ നിന്ന യാത്രക്കാരിയുടെ ദേഹത്ത് ചാരി മോഷണം നടത്തിയത് കര്‍ണാടക സ്വദേശി. ബസ് ഇറങ്ങാൻ ഒരുങ്ങിയ യാത്രക്കാരിയുടെ പിന്നാലെ കൂടുകയാണ് മോഷ്ടാവ്. സ്വന്തം കൈ ചുരിദാറിൻ്റെ ഷാൾ കൊണ്ട് മറച്ചു.
ശേഷം, യാത്രക്കാരിയുടെ ബാഗിൻ്റെ അകത്തേക്ക് കൈ ഇട്ട് വാലറ്റ് എടുത്ത്, ഒന്നും അറിയാത്തത് പോലെ നിന്നു. ബസ് നിര്‍ത്തിയപ്പോൾ ഇറങ്ങിപ്പോയി. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ, പെരുമ്പാവൂരിലാണ് ഈ മോഷണം. പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് സ്വന്തം പേഴ്സ് മോഷണം പോയത് പരാതിക്കാരി തിരിച്ചറിഞ്ഞത്. പെരുമ്പാവൂര്‍ പൊലീസ് ആദ്യം പരിശോധിച്ചത് യാത്ര ചെയ്ത ബസിലെ സിസിടിവി. നോക്കുമ്പോൾ, മോഷണവും മോഷ്ടാവും വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പിന്നെ പൊലീസിൻ്റെ തെരച്ചിലായി.
ഒടുവിൽ കാക്കനാട്ടെ താമസ സ്ഥാലത്ത് നിന്നാണ് കള്ളനെ പിടിച്ചത്. കര്‍ണാടക സ്വദേശി രാധയാണ് പ്രതി. ഇവര്‍ക്ക് ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് രതീഷിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് ഇരുവരും ജില്ലയിലെ പലഭാഗത്തും താമസിച്ചിട്ടുണ്ട്. സമാന മോഷണം മറ്റിടങ്ങളിൽ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

