വാഹനപരിശോധനയുമായി ബന്ധപ്പെട്ട് പൊലീസ് മര്‍ദിച്ചു, അസഭ്യം പറഞ്ഞു; പരാതിയുമായി യുവതി
പത്ത് വയസുള്ള മകന്റെ മുന്നില്‍ വച്ചാണ് അതിക്രമവും അസഭ്യം പറച്ചിലും നടന്നതെന്ന് പരാതിക്കാരിയായ മഞ്ചേരി സ്വദേശി അമൃത ജോസ് പറഞ്ഞു. യുവതിയും കൂടെയുള്ളവരും കൃത്യനിർവഹണം തടയുകയായിരുന്നെന്നാണ് പൊലീസ് മറുപടി.
മലപ്പുറം: വാഹനപരിശോധനയുമായി ബന്ധപ്പെട്ട് യുവതിയെയും സഹോദരനെയും സുഹൃത്തുക്കളെയും മലപ്പുറം മഞ്ചേരി പൊലീസ് മര്‍ദിച്ചെന്ന് പരാതി. പത്ത് വയസുള്ള മകന്റെ മുന്നില്‍ വച്ചാണ് അതിക്രമവും അസഭ്യം പറച്ചിലും നടന്നതെന്ന് പരാതിക്കാരിയായ മഞ്ചേരി സ്വദേശി അമൃത ജോസ് പറഞ്ഞു. യുവതിയും കൂടെയുള്ളവരും കൃത്യനിർവഹണം തടയുകയായിരുന്നെന്നാണ് പൊലീസ് മറുപടി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. മകനും സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള യാത്രാമധ്യേ മഞ്ചേരിയില്‍ ചായ കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ പൊലീസ് അതിക്രമിച്ച് കയറി വാഹനം പരിശോധിച്ചുവെന്നും കാരണം അന്വേഷിച്ചപ്പോള്‍ പൊലീസ് അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് യുവതി പറയുന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങളെടുത്ത സഹോദരന്റെ കൈ പിടിച്ച് തിരിച്ചെന്നും തുടര്‍ന്ന് സ്റ്റേഷനിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും യുവതി പറയുന്നു.
പത്ത് വയസുള്ള മകന്റെ മുന്നില്‍ വച്ചായിരുന്നു അതിക്രമമെന്നാണ് പരാതിക്കാരി പറയുന്നത്. സ്റ്റേഷനില്‍ വച്ച് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും പുലർച്ചെ മൂന്ന് മണിക്കാണ് വിട്ടയച്ചതെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ മഞ്ചേരി പൊലീസ് നിഷേധിച്ചു. രാത്രി അസ്വാഭാവികത തോന്നി വാഹനപരിശോധന നടത്തിയപ്പോള്‍ യുവതിയും കൂടെയുള്ളവരും ബഹളം വച്ച് തടഞ്ഞെന്നാണ് പൊലീസ് വിശദീകരണം.