സിഒടി നസീർ വധശ്രമക്കേസ് വഴിത്തിരിവിൽ: ഷംസീർ എംഎൽഎയുടെ മുൻ ഡ്രൈവർ അറസ്റ്റിൽ
കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് ചുമതല ഒഴിയാനിരിക്കുകയായിരുന്നു. വാർത്ത വിവാദമായതോടെയാണ് തലശ്ശേരി സിഐയെയും എസ്ഐയെയും കണ്ണൂർ റേഞ്ച് ഐജി തൽസ്ഥാനത്ത് നിലനിർത്തിയത്.
കണ്ണൂർ: വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ സിഒടി നസീർ വധശ്രമക്കേസിൽ നിർണായക അറസ്റ്റ്. എ എൻ ഷംസീർ എംഎൽഎയുമായി അടുത്ത ബന്ധമുള്ള മുൻ ഡ്രൈവർ കൂടിയായ രാജേഷിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ ഷംസീർ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന ആരോപണങ്ങളിലേക്ക് നീളുന്നതാണ് പുതിയ നടപടി. സിപിഎം കണ്ണൂർ ഏരിയ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറി കൂടിയാണ് രാജേഷ്.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് ചുമതല ഒഴിയാനിരിക്കുകയായിരുന്നു. വാർത്ത വിവാദമായതോടെയാണ് തലശ്ശേരി സിഐയെയും എസ്ഐയെയും കണ്ണൂർ റേഞ്ച് ഐജി തൽസ്ഥാനത്ത് നിലനിർത്തിയത്.
ഈ കേസിലെ മുഖ്യ ആസൂത്രകനെന്ന് പൊലീസ് സംശയിക്കുന്ന പൊട്ടിയം സന്തോഷിൽ നിന്നാണ് ഇയാളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചതെന്നാണ് സൂചന. മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി രണ്ട് ദിവസം പിന്നിടുകയാണ്. ഇയാളെ ചോദ്യം ചെയ്തതിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സിപിഎം തലശ്ശേരി മുൻ ഏരിയാ സെക്രട്ടറിയുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് ഇയാളിൽ നിന്ന് പൊലീസിന് കിട്ടിയത്.
Read More: സിഒടി നസീര്‍ വധശ്രമം സിപിഎമ്മിന്റെ തലയില്‍ കെട്ടിവെയ്ക്കുന്നുവെന്ന് എഎന്‍ ഷംസീര്‍