പെരുമ്പാവൂരില്‍ കന്നുകാലികളെ മോഷ്ടിച്ച സംഭവം; മുഖ്യപ്രതി അറസ്റ്റില്‍
കന്നുകാലികളെ മോഷ്ടിച്ച കേസില്‍ മുഖ്രപതി അറസ്റ്റില്‍. പാണംകുഴി പടിക്കകുടി ബിനോയ് വർഗീസാണ് പിടിയിലായത്.
കൊച്ചി: പെരുമ്പാവൂരില്‍ തൊഴുത്തില്‍ നിന്ന് കന്നുകാലികളെ മോഷ്ടിച്ച കേസില്‍ മുഖ്യപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാണംകുഴി പടിക്കകുടി ബിനോയ് വർഗീസാണ് പിടിയിലായത്.
പാണംകുഴി മറ്റമന വീട്ടില്‍ ഷിബു കുര്യാക്കോസിന്‍റെ തൊഴുത്തില്‍ കെട്ടിയിരുന്ന കന്നുകാലികളെയാണ് മോഷ്ടിച്ചത്. കേസില്‍ രണ്ടാം പ്രതി ലിൻറോ, മൂന്നാം പ്രതി അജി എന്നിവർ നേരത്തേ പിടിയിലായിരുന്നു. സംഭവശേഷം ഒളിവിൽ പോയ ബിനോയിയെ പാലായിൽ നിന്നുമാണ് സിഐ കെ.ആർ. മനോജിൻറെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാർച്ച് 15ന് വെളുപ്പിനായിരുന്നു സംഭവം. ഷിബു കുര്യാക്കോസിന്‍റെ തൊഴുത്തില്‍ കെട്ടിയിരുന്ന പശു, മൂരി എന്നിവയെ മോഷ്ടിച്ച പ്രതികള്‍ ഇവയെ ഒക്കലുള്ള കശാപ്പുകാരന് വില്‍പ്പന നടത്തി. വീട്ടുകാരുടെ പരാതിയില്‍ കശാപ്പുകാരനെയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
വധശ്രമം ഉള്‍പ്പെടെ ആറ് കേസുകളില്‍ പ്രതിയാണ് ബിനോയ്. ഇയാള്‍ക്കെതിരെ മുമ്പ് കാപ്പാ നിയമവും ചുമത്തിയിട്ടുണ്ട്.