Asianet News MalayalamAsianet News Malayalam

ചങ്ങനാശ്ശേരിയിൽ വീടിൻ്റെ തറയ്ക്ക് താഴെ മൃതദേഹം കണ്ടെത്തി: സുഹൃത്തിനെ കൊന്ന് കുഴിച്ചിട്ടെന്ന് സംശയം

സെപ്തംബർ 26 മുതൽ ബിന്ദു കുമാറിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവ് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

Dead body found from the base of a home in changanacheri
Author
First Published Oct 1, 2022, 1:15 PM IST

കോട്ടയം: സംസ്ഥാനത്ത് വീണ്ടും ദൃശ്യം മോഡൽ കൊലപാതകം. ചങ്ങനാശ്ശേരിയിലെ ഒരു വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിൻ്റെ തറയ്ക്ക് അടിയിൽ മറവ് ചെയ്ത രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴയിൽ നിന്നും കാണാതായ ബിന്ദു കുമാർ എന്ന യുവാവിൻ്റെ മൃതദേഹമാണ് ഇതെന്നാണ് സംശയിക്കുന്നത്.

സെപ്തംബർ 26 മുതൽ ബിന്ദു കുമാറിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവ് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് ബിന്ദു കുമാറിൻ്റെ മൊബൈൽ ടവർ പരിശോധിച്ചതിൽ ആലപ്പുഴ - ചങ്ങാനശ്ശേരി റോഡിലെ രണ്ടാം പാലത്തിന് സമീപം ഇയാൾ എത്തിയതായി വ്യക്തമായി. ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബിന്ദുകുമാറിൻ്റെ സുഹൃത്ത് മുത്തുകുമാർ ഇവിടെ താമസിക്കുന്നതായി കണ്ടെത്തി.

തുടർന്ന് മുത്തുകുമാറിനെ തേടി പൊലീസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും അയാളെ കണ്ടെത്താനായില്ല. സംശയം തോന്നി പൊലീസ് ഇയാളുടെ വീട് പരിശോധിച്ചപ്പോൾ ആണ് തറ പൊളിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇതോടെ പൊലീസ് വീടിൻ്റെ തറ പൊളിച്ച് പരിശോധിക്കാൻ തീരുമാനിച്ചു. ഒടുവിൽ ഇന്ന് ചങ്ങനാശ്ശേരി തഹസിൽദാറുടെ സാന്നിധ്യത്തിൽ തറയുടെ കോണ്‍ക്രീറ്റ് പൊളിച്ച് നടത്തിയ പരിശോധനയിൽ ആണ് ബിന്ദുകുമാറിൻ്റേത് എന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. 

മുത്തുകുമാ‍ര്‍ വാടകയ്ക്ക് താമസിക്കുന്ന വീടാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാളുടെ ഭാര്യ വിദേശത്താണ്. മൂന്ന് മക്കളും മുത്തുകുമാറുമാണ് വീട്ടിൽ താമസം. എന്നാൽ ഈ മൂന്ന് മക്കളേയും കഴിഞ്ഞ 26-ാം തീയതി ഈ വീട്ടിൽ നിന്നും ചങ്ങനാശ്ശേരിക്ക് അടുത്തുള്ള ബന്ധുവീട്ടിലേക്ക് മുത്തുകുമാ‍ര്‍ മാറ്റിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വസ്തു ബ്രോക്കറായിരുന്നു കാണാതായ ബിന്ദു കുമാ‍ര്‍ എന്നാണ് പൊലീസിന് ലഭിച്ച വിവരം. മുത്തുകുമാറും ബിന്ദുകുമാറും സുഹൃത്തുകളായിരുന്നു. ബിന്ദുകുമാറിനെ കാണാതായതായി അമ്മയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ വാകത്താനത്തെ ഒരു തോട്ടിൽ നിന്നും ബിന്ദു കുമാറിൻ്റെ ബൈക്ക് പൊലീസിന് കിട്ടിയിരുന്നു. തുട‍‍ര്‍ന്ന് മൊബൈൽ ടവര്‍ ലൊക്കേഷൻ പരിശോധിച്ചതിലാണ് ഇയാൾ മുത്തുകുമാറിൻ്റെ വീട് നിൽക്കുന്ന പ്രദേശത്ത് ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയതും അന്വേഷണം മുത്തുകുമാറിലേക്ക് വഴിമാറിയതും. 

ബിന്ദുകുമാറിൻ്റെ ഫോണ്‍ കോളുകൾ പരിശോധിച്ചപ്പോൾ കാണാതായ സെപ്തംബര്‍ 26-ന് ഉച്ചയ്ക്ക് മുത്തുകുമാറിനെ വിളിച്ചതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് മുത്തുകുമാറിനെ ബന്ധപ്പെട്ടെങ്കിലും തനിക്കൊന്നും അറിയില്ലെന്നായിരുന്നു ഇയാളുടെ മറുപടി. മൊഴിയിൽ സംശയം തോന്നിയ പൊലീസ് അടുത്ത ദിവസം ആലപ്പുഴ നോ‍ര്‍ത്ത് പൊലീസ് സ്റ്റേഷനിൽ എത്താൻ മുത്തുകുമാറിനോട് ആവശ്യപ്പെട്ടെങ്കിലും ഇയാൾ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയെന്നാണ് സൂചന. ഇതോടെ ഇന്നലെ രാത്രി മുത്തുകുമാറിൻ്റെ വീട് കുത്തിതുറന്ന് പൊലീസ് പരിശേധന നടത്തി. ഈ പരിശോധനയിലാണ് വീടിൻ്റെ തറ പെളിച്ചതായി കണ്ടെത്തിയതും കൊലപാതകത്തിൻ്റെ ചുരുളഴിയുന്നതും . നാല് മാസം മുൻപാണ് ഈ വാടക വീട്ടിൽ മുത്തുകുമാര്‍ താമസം തുടങ്ങിയത് എന്നാണ് വിവരം. 

26-ന് രാത്രിയിൽ മുത്തുകുമാറും ബിന്ദുകുമാറും വേറെ ഒന്നോ രണ്ടോ പേരും ചേ‍ര്‍ന്ന് ഈ വീട്ടിൽ വച്ച് മദ്യപിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മദ്യപാനത്തിനിടെയുണ്ടായ ത‍ര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചോ എന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്. മേസ്തിരി പണി ചെയ്തു ജീവിക്കുന്ന ആളാണ് മുത്തുകുമാ‍ര്‍. 

Follow Us:
Download App:
  • android
  • ios