പേരാമ്പ്രയിൽ നിർത്തിയിട്ട ബസ്സിനുള്ളിലാണ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട്: ബസ്സിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്രയിൽ നിർത്തിയിട്ട ബസ്സിനുള്ളിലാണ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നൊച്ചാട് സ്വദേശി ഹരീഷ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ വീട്ടിൽ നിന്ന് പോയതാണ് ഹരീഷ്. കടയിൽ പോയി സാധനങ്ങള്‍ വാങ്ങി വരാമെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. കാണാതായതിനെ തുടര്‍ന്ന് സഹോദരൻ തിരക്കിയിറങ്ങി. ഇന്ന് രാവിലെ ബസ് സ്റ്റാന്‍ഡിലെത്തി പരിശോധന നടത്തിയപ്പോഴാണ് ബസിൽ തൂങ്ങിയ നിലയിൽ ഹരീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ആറരയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് മൃതദേഹം പുറത്തിറക്കിയത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പേരാമ്പ്ര വടകര ചാലിയംകടവ് റൂട്ടിൽ സര്‍വ്വീസ് നടത്തുന്ന ബസിന്‍റെ ഡ്രൈവറാണ് ഹരീഷ്. കുറെ വര്‍ഷങ്ങളായി ഇതേ ബസിലാണ് ജോലി ചെയ്യുന്നത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയോ കടബാധ്യതയോ ആകാം മരണകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചില്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)


