യുവതിയെ കടന്ന് പിടിച്ച കേസിലെ പ്രതിയായ പൊലീസുകാരൻ, മുൻപ് സ്റ്റേഷനിൽ മദ്യപിച്ചെത്തിയും പ്രശ്നമുണ്ടാക്കി; വീഡിയോ
ശ്രീകണ്ഠാപുരം സ്വദേശിയായ പ്രദീപന്‍, കാഞ്ഞങ്ങാട്ടെ ഒരു വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്ന് പിടിച്ചതിന് ഇന്നലെയാണ് അറസ്റ്റിലായത്.
കാസര്‍കോട് : കാഞ്ഞങ്ങാട്ട് യുവതിയെ കടന്ന് പിടിച്ചതിന് ഇന്നലെ അറസ്റ്റിലായ പൊലീസുകാരന‍് പ്രദീപന്‍ സ്ഥിരം കുഴപ്പക്കാരന്‍. ഇയാള്‍ മുൻപ് പരിയാരം സ്റ്റേഷനില്‍ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കണ്ണൂർ എആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് പ്രദീപൻ. കണ്ണൂര്‍ ജില്ലയില്‍ ഇയാള്‍ക്കെതിരെ മൂന്ന് കേസുകളുണ്ട്. 2021 ല്‍ പരിയാരം സ്റ്റേഷനില്‍ മദ്യപിച്ചെത്തി പൊലീസുകാരനായ പിവി പ്രദീപന്‍ പ്രശ്നമുണ്ടാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. അന്നത്തെ സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടന്നെങ്കിലും ഇയാള്‍ക്കെതിരെ നടപടി ഉണ്ടായില്ല.
ശ്രീകണ്ഠാപുരം സ്വദേശിയായ പ്രദീപന്‍, കാഞ്ഞങ്ങാട്ടെ ഒരു വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്ന് പിടിച്ചതിന് ഇന്നലെയാണ് അറസ്റ്റിലായത്. യുവതിയുടെ അമ്മയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായാണ് പ്രദീപന്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. മദ്യപിച്ചെത്തിയ ഇയാള്‍ കടന്ന് പിടിച്ചതോടെ യുവതി ബഹളം വച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞ് വയ്ക്കുകയായിരുന്നു. പിന്നീട് ഹൊസ്ദുര്‍ഗ് പൊലീസെത്തി അറസ്റ്റ് ചെയ്തു. മദ്യലഹരിയാലാണ് പ്രതി യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത്. പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ദേഹാസ്വാസ്ത്യം അനുഭവപ്പെടുന്നുവെന്ന് പറഞ്ഞതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് പരിശോധനക്ക് മാറ്റിയിരുന്നു.
read more വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കടന്നുപിടിച്ചു; പൊലീസുകാരൻ അറസ്റ്റിൽ, പ്രതി മദ്യലഹരിയിൽ
ഐപിസി 354- മാനഹാനി വരുത്തല്‍, 451 - വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, 509- സ്ത്രീത്വത്തെ അപമാനിക്കല്‍, 427- അതിക്രമിച്ച് നാശനഷ്ടമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ റൂറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ സിനീയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് പ്രദീപന്‍. ഇയാള്‍ക്കെതിരെ കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളും ശ്രീകണ്ഠാപുരം സ്റ്റേഷനില്‍ ഒരു കേസുമുണ്ട്. മദ്യപിച്ച് വാഹമോടിക്കല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ അടക്കമുള്ള കേസുകളാണിത്.
തൊടുപുഴയിലെ ലോഡ്ജിൽ വയോധികന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്, കൊലപാതകം; അയൽവാസി അറസ്റ്റിൽ