ബുധനാഴ്ച രാത്രിയാണ് മജിസ്ട്രേറ്റിന് മുന്നിൽ വച്ച് പോക്സോ കേസിലെ പ്രതി കൈമുറിച്ചത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിന് മുമ്പുള്ള നടപടി ക്രമങ്ങള്‍ പാലിക്കുന്നതിൽ വലിയതുറ പൊലീസിനുണ്ടായത് വലിയ വീഴ്ചയാണ്.
വലിയതുറ: ദേഹപരിശോധന നടത്താതെ പോക്സോ കേസിലെ പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് പൊലീസിന് കാരണം കാണിക്കൽ നോട്ടീസ്. ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി- രണ്ടാണ് വലിയതുറ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നോട്ടീസ് നൽകിയത്. ബുധനാഴ്ച രാത്രിയാണ് മജിസ്ട്രേറ്റിന് മുന്നിൽ വച്ച് പോക്സോ കേസിലെ പ്രതി കൈമുറിച്ചത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിന് മുമ്പുള്ള നടപടി ക്രമങ്ങള്‍ പാലിക്കുന്നതിൽ വലിയതുറ പൊലീസിനുണ്ടായത് വലിയ വീഴ്ചയാണ്.
ദേഹപരിശോധന നടത്താതെയാണ് 15 കാരനായ പോക്സോ കേസിലെ പ്രതിയെ പൊലീസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്തതാണ് മജിസ്ട്രേറ്റിന് മുന്നിൽ വച്ച് 15 കാരൻ ആത്മഹത്യക്ക് ശ്രമിച്ചത്. പ്രതിയെ ഹാജരാക്കിയ ശേഷം പൊലീസുകാർ മജിസ്ട്രേറ്റിന്‍റെ ചേമ്പറിന് പുറത്തായിരുന്നു. ചേമ്പറിൽ മജിസ്ട്രേറ്റിന് മുന്നിൽ പ്രതിയുടെ അമ്മയുമുണ്ടായിരുന്നു. ജഡ്ജ് അമ്മയുമായി സംസാരിക്കുന്നതിനിടെയാണ് പതിനഞ്ചുകാരന്‍ വസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന സര്‍ജിക്കല്‍ ബ്ലേഡ് എടുത്ത് കൈ രണ്ടുപ്രാവശ്യം വരഞ്ഞത്. അമ്മയുടെ ബഹളം കേട്ടെത്തിയ പൊലീസ് ചേമ്പറിനുള്ളിൽ കയറി ആയുധം തട്ടി നിലത്തിടുകയായിരുന്നു.
സംഭവത്തെ കുറിച്ച് സിജെഎമ്മിനെ മജിസ്ട്രേറ്റ് വിവരമറിച്ചിരുന്നു. കൊട്ടാരക്കരയില്‍ യുവ ഡോക്ടറെ ആശുപത്രിക്കുള്ളിൽ വച്ച് കുത്തികൊലപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് മജിസ്ട്രേറ്റിന് മുന്നിലും സമാന സ്വഭാവമുള്ള സംഭവമുണ്ടായത്. ദേഹപരിശോധന നടത്താതെ പ്രതിയെ എത്തിച്ചതിലെ വീഴ്ച ചൂണ്ടികാട്ടി ജെഎഫ്എംസി-രണ്ട് കോടതി വലിയതുറ എസ്എച്ച്ഒക്ക് വിശദീകരണ നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ഉപദ്രവിച്ചുവെന്ന പരാതിയിലാണ് 15 കാരനെ വലിയതുറ പൊലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ രക്ഷിതാവിനൊപ്പം കൂട്ടികൊണ്ടു വന്നശേഷം 15കാരന്‍റെ ദേഹപരിശോധനയും വൈദ്യ പരിശോധനയും നടത്തിയിരുന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പ്രതികളുടെ അടിവസ്ത്രമുരിഞ്ഞുള്ള പരിശോധനകള്‍ നടത്താറില്ലെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ കൃത്യമായി പരിശോധന നടത്തിയിരുന്നുവെങ്കിൽ ഒളിപ്പിച്ചിരുന്ന ചെറിയ കത്തി കണ്ടെത്താമായിരുന്നു. 15കാരനെ ഒബസർവേഷൻ ഹോമിൽ നിന്നും പേരൂക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

