വയനാട് സുൽത്താൻ ബത്തേരിയിൽ വീട് കുത്തിതുറന്ന് മോഷണം.
സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ വീട് കുത്തിതുറന്ന് മോഷണം. 90 പവന്‍റെ സ്വർണാഭരണങ്ങളും 43,000 രൂപയും കവർന്നു. വീടിന്റെ മുൻവാതിൽപൂട്ട് തകർത്താണ് മോഷ്ട്ടാക്കൾ വീടിനകത്ത് കയറിയത്. മന്ദണ്ടികുന്ന് സ്വദേശി ശിവദാസന്റെ വീട്ടിലാണ് മോഷണം നടന്നത്.
പെരിന്തൽമണ്ണയിലുള്ള ബന്ധുവീട്ടിൽ പോയ ശിവദാസനും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതറിഞ്ഞത്. വീടിന്‍റെ മുൻവാതിൽ തുറന്നുകിടക്കുന്ന നിലയിലയിരുന്നു. മുറിയിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു. ഡയമണ്ട് നെക്ലേസുകളടക്കം 90 പവൻ ആഭരണങ്ങളും 43000 രൂപയുമാണ് മോഷ്ടിക്കപ്പെട്ടതെന്ന് കുടുംബം പോലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ ബത്തേരി പൊലീസ് അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ദരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ പൊലിസ് മേധാവി ആർ. ആനന്ദ് ഐപിഎസ്, ബത്തേരി ഡിവൈഎസ്പി കെ.കെ അബ്ദുൾ ഷരീഫ് അടക്കം ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
നഗരത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്നയിടത്ത് നടന്ന മോഷണത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ബത്തേരിയിൽ മുൻപ് മോഷണ കേസുകളിൽ പ്രതികളായവരെ ചോദ്യം ചെയ്യും.
Read more: 'വളർത്തു മൃഗങ്ങളിൽ പേ ലക്ഷണങ്ങൾ'; ചത്തത് 4 പശുക്കളും 3 ആടുകളും, വടക്കഞ്ചേരി തെരുവുനായ ശല്യം രൂക്ഷം
അതിഥി തൊഴിലാളിയെ തണ്ടിക്കൊണ്ടുപോയി, പണം തട്ടി, മുങ്ങി നടന്ന പ്രതി പിടിയിൽ
എറണാകുളം: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച് പണം തട്ടിയ കേസിൽ മുങ്ങി നടക്കുകയായിരുന്ന പ്രതി പൊലീസ് പിടിയിൽ. അസം സ്വദേശിയായ മസീബുൾ റഹ്മാനാണ് അറസ്റ്റിലായത്. സംഭവത്തിൽ പെരുമ്പാവൂര്‍ സ്വദേശികളായ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
2021 ഡിസംബർ മാസത്തിലാണ് സംഭവം. പെരുമ്പാവൂര്‍ ടൗണിൽ നിന്ന് രാത്രിയിൽ മൂന്നുപേർ ചേർന്ന് അസം സ്വദേശിയായ ബാബുൽ ഇസ്ലാമിനെ കാറിൽ ബലമായി കയറ്റി.ദേഹോപദ്രവം ചെയ്ത്, 50000 രൂപ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ പെരുമ്പാവൂര്‍ സ്വദേശികളായ സാഹിറിനെയും, അജിയെയും നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തത്.
Read more:മദ്യലഹരിയിൽ അപകടം, ആംബുലൻസിൽ ആശുപത്രിയിലേക്ക്, പരിചരിച്ച ജീവനക്കാരിയെ മർദ്ദിച്ച് രോഗി രക്ഷപ്പെട്ടു
സംഭവത്തിൽ പങ്കാളിയായിരുന്ന മസീബുൾ റഹ്മാൻ അസമിലേക്ക് ഒളിവിൽ പോയി. എന്നാൽ ഇയാൾ വിമാനമാർഗം സംസ്ഥാനത്തേക്ക് എത്തുന്നു എന്നറിഞ്ഞാണ് പെരുമ്പാവൂര്‍ പൊലീസ് നെടുമ്പാശ്ശേരിയിലെത്തിയത്. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ സാഹിർ ഇപ്പോഴും റിമാൻഡിൽ തുടരുകയാണ്. അജി ജാമ്യത്തിലും. അറസ്റ്റിലായ മസീബുൾ റഹ്മാനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
