കണ്ണൂരിലെ കൂട്ട ബലാത്സംഗം കാമുകന്‍റെ അറിവോടെയോ? പൊലീസിന് സംശയം; ഒരാൾ മലപ്പുറത്തും രണ്ടുപേർ സേലത്തും പിടിയിൽ
സേലത്ത് നിന്നാണ് മലറിനെയും വിജേഷിനെയും അറസ്റ്റ് ചെയ്തത്. മലപ്പുറത്ത് നിന്നാണ് മുസ്തഫയെ പിടികൂടിയത്. ഇവർ മൂന്ന് പേരും ഒളിവിൽ കഴിയുകയായിരുന്നു
കണ്ണൂർ: കണ്ണൂരിൽ തമിഴ്നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ 3 പ്രതികൾ അറസ്റ്റിൽ. സേലം സ്വദേശി മലർ, നീലേശ്വരം സ്വദേശികളായ വിജേഷ്, മുസ്തഫ എന്നിവരെയാണ് എ സി പി ടി. കെ. രത്നകുമാർ അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നിൽ യുവതിയുടെ കാമുകനും ബന്ധുവും ഉണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്ന് പുലർച്ചയോടെ സേലത്ത് നിന്നാണ് മലറിനെയും വിജേഷിനെയും അറസ്റ്റ് ചെയ്തത്. മലപ്പുറത്ത് നിന്നാണ് മുസ്തഫയെ പിടികൂടിയത്. ഇവർ മൂന്ന് പേരും ഒളിവിൽ കഴിയുകയായിരുന്നു.
കേസിനാസ്പദമായ സംഭവം നടന്നയുടൻ മൂവരും സംസ്ഥാനം വിട്ടിരുന്നതായി പൊലീസ് ഉറപ്പിച്ചിരുന്നു. മൂവരുടെയും മൊബൈൽ ടവർ ലൊക്കേഷൻ അടക്കം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. കണ്ണൂർ എസി പി യുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല. ആഗസ്റ്റ് 27 ശനിയാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. രാവിലെ ജോലിക്കെന്ന് പറഞ്ഞ് രണ്ടു പേർ യുവതി താമസിച്ച സ്ഥലത്ത് നിന്നും ഓട്ടോറിക്ഷയിൽ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തിരിച്ചു വരുമ്പോൾ മഴ പെയ്തതോടെ യുവതിയെ ഇവർ ചാലക്കുന്നിലെ ഒരു ക്വാട്ടേഴ്സിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ജ്യൂസിൽ മയക്കു മരുന്ന് കലർത്തി നൽകി പീഡിപ്പിച്ചു.
സമീപ ക്വാട്ടേഴ്സുകളിലുള്ളവർ അവശനിലയിലായ യുവതിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് പൊലീസെത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ആരോഗ്യനില വീണ്ടെടുത്തതായാണ് റിപ്പോർട്ട്, യുവതിയുടെ കാമുകനും ബന്ധുവായ സ്ത്രീക്കും സംഭവത്തിൽ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി യുവതിയുടെ വിശദമായ മൊഴിയെടുക്കും. അറസ്റ്റിലായ മൂവരെയും പിന്നീട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂടുതൽ തെളിവെടുപ്പിനായി ഇവരെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് നാളെ അപേക്ഷ നൽകും.