ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ ശങ്കർ നഗറിലെ വീട്ടിൽ നിന്നും വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഹൈദരബാദ്: ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് അമ്മയ്ക്കൊപ്പം താമസിക്കാനെത്തി. 25ാം വയസിൽ സോഫ്റ്റ്വെയർ എൻജിനീയർ ജീവനൊടുക്കിയതിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ബെംഗളൂരുവിൽ നിന്ന് ജോലി ഉപേക്ഷിച്ച് അച്ഛനിൽ നിന്ന് പിരിഞ്ഞ് താമസിക്കുന്ന അമ്മയ്ക്കൊപ്പം 25കാരിയായ തേജസ്വിനി താമസം തുടങ്ങിയിട്ട് ഏകദേശം ആറുമാസം മാത്രമായിരുന്നുള്ളൂ. തേജസ്വിനിയുടെ അമ്മ അരുണ ഭർത്താവ് ഈശ്വർ റാവുവിൽ നിന്ന് വേർപിരിഞ്ഞ് ഹൈദരബാദിൽ തനിച്ച് താമസിക്കുകയായിരുന്നു. അമ്മ തനിച്ചായതുകൊണ്ടാണ് തേജസ്വിനി ജോലി ഉപേക്ഷിച്ച് മടങ്ങിയെത്തിയത്. എന്നാൽ ഹൈദരബാദിൽ എവിടെ താമസിക്കണമെന്ന കാര്യത്തിൽ തേജസ്വിനിയ്ക്കും അമ്മ അരുണയ്ക്കും ഇടയിൽ ആശയക്കുഴപ്പങ്ങൾ നേരിട്ടിരുന്നുവെന്നാണ് അമ്മ നൽകിയിട്ടുള്ള മൊഴി.

ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ ദേവപള്ളിയിൽ നിന്നാണ് ഇവർ ഹൈദരബാദിലേക്ക് എത്തിയത്. ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന കാലത്ത് ജോലി സംബന്ധമായ വലിയ സമ്മർദ്ദങ്ങൾ തേജസ്വിനി അനുഭവിച്ചിരുന്നുവെന്നും, മാനസികാരോഗ്യ പ്രശ്നങ്ങൾ കാരണമാണ് മകൾ ജോലി ഉപേക്ഷിച്ചതെന്നും അമ്മ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. കുടുംബപരമായ സാഹചര്യങ്ങളും അവളുടെ മാനസിക ബുദ്ധിമുട്ടുകൾക്ക് കാരണമായിരുന്നതായാണ് അരുണ മൊഴി നൽകിയിട്ടുള്ളത്.

ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ ശങ്കർ നഗറിലെ വീട്ടിൽ നിന്നും വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരു അമ്പലത്തിന് സമീപം അല്പസമയം നിന്നതിന് ശേഷം അവിടെ വിഗ്രഹത്തിന് ചാർത്തിയിരുന്ന ഒരു വസ്ത്രമോ തുണിയോ എടുത്തുകൊണ്ട് തേജസ്വിനി തടാകത്തിലേക്ക് ഓടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തേജസ്വിനിയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് വിലയിരുത്തൽ. അരുണയെ വീട്ടിൽ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഉറക്കമുണർന്ന അമ്മ അയൽക്കാരെ വിളിച്ചാണ് വാതിൽ തുറന്നത്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം