പരപ്പ് ജംഗ്ഷനിൽ നിർത്തിയിട്ട ബസിന് നേരെയും മെഡിക്കൽ കോളേജ് ഭാഗത്തേക്കുമുള്ള ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്.

പാങ്ങോട്: തലസ്ഥാനത്ത് രണ്ടിടങ്ങളിൽ കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറുണ്ടായ സംഭവത്തിൽ പ്രതികളെ തിരഞ്ഞ് പൊലീസ്. കല്ലറ ഭാഗത്താണ് ബസിനുനേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കല്ലേറിൽ രണ്ട് ബസുകളുടെയും മുൻവശത്തെ ചില്ല് തകർന്നു.കഴിഞ്ഞ ദിവസം രാത്രി പരപ്പിൽ ജംക്ഷനിൽ നിർത്തിയിട്ടിരുന്ന ബസിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. പിന്നീട് ഇന്നു രാവിലെ മെഡിക്കൽ കോളെജ് ഭാഗത്തേക്കുള്ള ബസിൻ്റെ ചില്ലും തകർത്തതായി കണ്ടെത്തി. കല്ലറ, പരപ്പ ഭാഗത്ത് പാർക്ക് ചെയ്തിരുന്ന വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിലെ ബസുകൾക്കുനേരെയാണ് ആക്രമണം. സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ പൊലീസിൽ പരാതി നൽകി. പാങ്ങോട് പൊലീസ് അനേഷണം ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി പാങ്ങോട് പൊലീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടമാണ് ഗ്ലാസുകൾക്കും മുടങ്ങിയ സർവീസിനും ഉൾപ്പടെ കണക്കാക്കിയിരിക്കുന്നത്. പൊലീസ് കേസെടുത്തതോടെ ബസ് ഓടാനും കഴിയാത്ത സ്ഥിതിയാണെന്നും ഓണക്കാലത്ത് യാത്രക്കാരുടെ ദുരിതം പരാതികളായെത്തുന്നുണ്ടെന്നും അധികൃതർ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം