വ്യാഴാഴ്ച ഉച്ചയോടെയാണ് മാനസ് വാജ്പേയി ഭാര്യ ജോലിചെയ്യുന്ന ​ഗോമതി ന​ഗറിലെ ഐസിഐസിഐ ബാങ്ക് ശാഖയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെ ഓഫീസിൽനിന്ന് പുറത്തേക്ക് വിളിച്ച ഇയാൾ അല്പസമയം ഭാര്യയുമായി സംസാരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൈയിൽ കരുതിയിരുന്ന തോക്ക് ഉപയോ​ഗിച്ച് ഭാര്യയ്ക്ക് നേരേ വെടിയുതിർത്തത്.

ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ലഖ്നൗ സ്വദേശിയും എസ്ബിഐ ജീവനക്കാരനുമായ മാനസ് വാജ്പേയി(38) ആണ് ഭാര്യ ദിവ്യ മിശ്രയെയും സഹോദരി ശിവ വാജ്പേയി(28)യെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്ത് മരിച്ചത്. കൊല്ലപ്പെട്ട ദിവ്യ മിശ്ര ഐസിഐസിഐ ബാങ്ക് ജീവനക്കാരിയാണ്.

വ്യാഴാഴ്ച ഉച്ചയോടെയാണ് മാനസ് വാജ്പേയി ഭാര്യ ജോലിചെയ്യുന്ന ​ഗോമതി ന​ഗറിലെ ഐസിഐസിഐ ബാങ്ക് ശാഖയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെ ഓഫീസിൽനിന്ന് പുറത്തേക്ക് വിളിച്ച ഇയാൾ അല്പസമയം ഭാര്യയുമായി സംസാരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൈയിൽ കരുതിയിരുന്ന തോക്ക് ഉപയോ​ഗിച്ച് ഭാര്യയ്ക്ക് നേരേ വെടിയുതിർത്തത്. സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. വെടിയേറ്റ ദിവ്യ മിശ്രയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടിലെത്തിയ മാനസ് വാജ്പേയി വീട്ടിലുണ്ടായിരുന്ന മാനസികവെല്ലുവിളി നേരിടുന്ന സഹോദരിയെയും വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതിനുശേഷമാണ് പ്രതി സ്വയം വെടിയുതിർത്ത് മരിച്ചത്. അതിനിടെ, ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മാനസ് വാജ്പേയി ഇതുസംബന്ധിച്ച് വാട്സാപ്പ് സ്റ്റാറ്റസും പങ്കുവെച്ചിരുന്നു. ' എന്നെ വഞ്ചിച്ച ഭാര്യയെ ഇന്ന് ഞാൻ കൊന്നു. ഇനി ഞാൻ ആത്മഹത്യ ചെയ്യും. എന്റെ സഹോദരിയെയും കൊല്ലും. അവളുടെ സഹോദരി പ്ര​ഗ്യയ്ക്കും ഭരതിനും എല്ലാം അറിയാം' എന്നായിരുന്നു മാനസ് വാജ്പേയിയുടെ വാട്സാപ്പ് സ്റ്റാറ്റസ്.

ബാങ്ക് ജീവനക്കാരായ മാനസ് വാജ്പേയിയും ദിവ്യ മിശ്രയും 12 വർഷം മുൻപാണ് വിവാഹിതരായത്. എന്നാൽ, കഴിഞ്ഞ ഒരു വർഷമായി രണ്ടുപേരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഒരുവർഷം മുൻപ് ദിവ്യ മിശ്ര വിവാഹമോചനക്കേസും ഫയൽ ചെയ്തിരുന്നു. അതേസമയം, ഭാര്യ തന്നെ വഞ്ചിച്ചെന്നായിരുന്നു മാനസ് വാജ്പേയിയുടെ ആരോപണം. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അതിനിടെ, ഉച്ചയ്ക്ക് 12.30-ഓടെ വീട്ടിൽ തിരിച്ചെത്തിയ മാനസ് വാജ്പേയി ഉച്ചത്തിൽ ഹനുമാൻ ചാലിസ വെച്ചിരുന്നതായി അയൽവാസി മാധ്യമങ്ങളോട് പറഞ്ഞു. ധൃതിയിൽ വിയർത്തുകുളിച്ചാണ് മാനസ് വാജ്പേയി വീട്ടിലേക്ക് കയറിപ്പോയത്. ഈ സമയം ദിവ്യയെ കൊലപ്പെടുത്തിയ സംഭവം ആരും അറിഞ്ഞിരുന്നില്ല. പിന്നീടാണ് മാനസിന്റെ വാട്സാപ്പ് സ്റ്റാറ്റസ് കണ്ടത്. ഇതോടെ വീട്ടിൽ കയറി പരിശോധിച്ചപ്പോഴാണ് മാനസിനെയും സഹോദരിയെയും മരിച്ചനിലയിൽ കണ്ടതെന്നും അയൽവാസി പറഞ്ഞു.